എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ റൗണ്ടിൽ വിജയം കണ്ടെത്താനുള്ള അവസാന അവസരത്തിനായി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഇറങ്ങുന്നു. ചൊവ്വാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികൾ.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ 14 മാറ്റങ്ങളാണ് പരിശീലകൻ ഖാലിദ് ജമീൽ വരുത്തിയിരിക്കുന്നത്. ടീമിനെ അടിമുടി മാറ്റിയെഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.
മത്സര അവലോകനം
കഴിഞ്ഞ വർഷം കൗലൂണിൽ നടന്ന ആദ്യ മത്സരത്തിൽ ഹോങ്കോങ് 1-0 എന്ന സ്‌കോറിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി സ്റ്റെഫാൻ പെരേര ഗോളാക്കിയാണ് ഹോങ്കോങ്ങിന് വിജയം സമ്മാനിച്ചത്.
നിലവിൽ ഗ്രൂപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുകൾ മാത്രമുള്ള ഇന്ത്യ പട്ടികയിൽ അവസാന സ്ഥാനത്താണ്. സിംഗപ്പൂർ (11), ഹോങ്കോങ് (8), ബംഗ്ലാദേശ് (5) എന്നിവരാണ് പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
അവസാനമായി കൊച്ചിയിൽ ഇന്ത്യ കളിച്ചപ്പോൾ
2018 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ഭാഗമായി 2016 മാർച്ച് 29-നായിരുന്നു ഇന്ത്യ അവസാനമായി കൊച്ചിയിൽ കളിച്ചത്. തുർക്മെനിസ്ഥാനെതിരായ ആ മത്സരത്തിൽ സന്ദേശ് ജിംഗാനിലൂടെ ഇന്ത്യ ലീഡ് നേടിയിരുന്നു. നാരായൺ ദാസിന്റെ ഫ്രീക്കിക്കിൽ നിന്നായിരുന്നു ഈ ഗോൾ.
എന്നാൽ രണ്ടാം പകുതിയിൽ തുർക്മെനിസ്ഥാൻ തിരിച്ചടിച്ചു. ക്യാപ്റ്റൻ അമനോവ് അർസ്‌ലാന്റെ ഗോളിലൂടെ ഒപ്പമെത്തിയ അവർ, പകരക്കാരനായി ഇറങ്ങിയ അറ്റയേവ് സെർദാരലിയുടെ ഗോളിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്തു.
കേരളത്തിൽ ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീമിന് ഒരു വിജയം പോലും നേടാനായിട്ടില്ല. രണ്ട് സമനിലകളും ആറ് തോൽവികളുമാണ് ഇന്ത്യയുടെ സമ്പാദ്യം.
Published on Mar 31, 2026

