ബാഴ്സലോണയുമായുള്ള കരാർ പുതുക്കുന്നതിൽ ഈ മാസം തീരുമാനം എടുക്കുമെന്ന് ലെവൻഡോവ്സ്കി
ബാഴ്സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ക്ലബ്ബിന്റെ കരാർ പുതുക്കൽ വാഗ്ദാനത്തിൽ ഈ മാസം അവസാനത്തോടെ തീരുമാനമെടുക്കുമെന്ന് മുണ്ടോ ഡിപ്പോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.
37 വയസ്സുകാരനായ താരത്തിന്റെ നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കും. കുറഞ്ഞ വേതന വ്യവസ്ഥയിൽ ഒരു വർഷത്തെ കരാർ നീട്ടാനാണ് ബാഴ്സലോണ അധികൃതർ ലെവൻഡോവ്സ്കിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
എസി മിലാൻ, യുവന്റസ്, എംഎൽഎസ് ക്ലബ്ബ് ഷിക്കാഗോ ഫയർ എന്നിവർ താരത്തിൽ താല്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ, ലെവൻഡോവ്സ്കിയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹത്തിന്റെ ഏജന്റ് പിനി സഹാവി ഈയാഴ്ച ബാഴ്സലോണയിൽ എത്തിയിരുന്നു.
ബാഴ്സലോണയിൽ തുടരാൻ തയ്യാറാണെന്നും, തനിക്ക് മുൻപിലായി മറ്റൊരു മികച്ച സ്‌ട്രൈക്കർ ഉണ്ടെങ്കിൽ ടീമിൽ രണ്ടാം നിരയിലേക്ക് മാറാനും ലെവൻഡോവ്സ്കിക്ക് സമ്മതമാണ്.
ഈ വേനൽക്കാലത്ത് ഒരു മികച്ച സെന്റർ-ഫോർവേഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ സജീവമായി ശ്രമിക്കുന്നുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജൂലിയൻ അൽവാരസാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
ഈ സീസണിൽ തന്റെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും, എല്ലാ മത്സരങ്ങളിലുമായി 17 ഗോളുകളും മൂന്ന് അസിസ്റ്റുകളും ലെവൻഡോവ്സ്കി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

