ചെൽസിയുടെ മുന്നനിര താരം എൻസോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിർണായക മത്സരത്തിൽ കളിക്കില്ല. ക്ലബ്ബിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പ്രീമിയർ ലീഗിൽ ഈ സീസൺ അവസാനിക്കാൻ ഏഴ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, യൂറോപ്യൻ ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ ചെൽസിക്ക് ഓരോ ജയവും അനിവാര്യമാണ്. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ചെൽസി.
അർജന്റീനയിലെ മാധ്യമങ്ങളോട് എൻസോ ഫെർണാണ്ടസ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. റയൽ മാഡ്രിഡിലേക്ക് പോകാനുള്ള താല്പര്യത്തെക്കുറിച്ച് താരം നടത്തിയ പരാമർശങ്ങൾ പരിശീലകൻ ലിയാം റോസനിയറെ ചൊടിപ്പിച്ചു. ടീമിന്റെ സംസ്കാരത്തിന് നിരക്കാത്ത കാര്യങ്ങളാണ് താരം പറഞ്ഞതെന്ന് പരിശീലകൻ വ്യക്തമാക്കി. ഇത് ഒരു അച്ചടക്ക നടപടിയാണെന്നും ടീമിലെ നിലപാടുകൾ സംരക്ഷിക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന എഫ്എ കപ്പിലും എൻസോ ഫെർണാണ്ടസ് പുറത്തിരുന്ന് മത്സരം വീക്ഷിച്ചിരുന്നു. സിറ്റിക്കെതിരായ മത്സരത്തിന് ശേഷം വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന് സൂചനയുണ്ടെങ്കിലും, കാര്യങ്ങൾ വ്യക്തമല്ലെന്ന് പരിശീലകൻ പറഞ്ഞു. ചില തടസ്സങ്ങൾ ഇനിയും പരിഹരിക്കാനുണ്ടെന്നാണ് ലിയാം റോസനിയർ നൽകുന്ന സൂചന.
അതേസമയം, താരത്തെ പുറത്താക്കിയതിൽ ടീമിലെ മറ്റു കളിക്കാർക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ പരിശീലകൻ പൂർണ്ണമായും തള്ളി. ടീമിൽ അഭിപ്രായ ഭിന്നതകളില്ലെന്നും ഫുട്ബോൾ എന്നത് വ്യക്തികളേക്കാൾ ഉപരി ടീമിന് പ്രാധാന്യം നൽകുന്ന കളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസോ ഫെർണാണ്ടസ് തന്റെ പെരുമാറ്റത്തിൽ ടീമിനോട് മാപ്പ് പറഞ്ഞതായി പരിശീലകൻ വ്യക്തമാക്കി. താൻ താരവുമായി പലതവണ സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും ക്ലബ്ബും താരവും തമ്മിലുള്ള ഈ തർക്കം ചെൽസിയുടെ വരാനിരിക്കുന്ന നിർണായക മത്സരങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
