റയൽ മാഡ്രിഡിന്റെ ടീം അന്തരീക്ഷം തകർത്തു; കിലിയൻ എംബാപ്പെയ്‌ക്കെതിരെ വിമർശനവുമായി ഇമ്മാനുവൽ പെറ്റിറ്റ്
റയൽ മാഡ്രിഡ് മുന്നേറ്റനിര താരം കിലിയൻ എംബാപ്പെയുടെ വരവ് ടീമിന്റെ ഐക്യത്തെ ബാധിച്ചുവെന്ന് മുൻ ഫ്രഞ്ച് താരം ഇമ്മാനുവൽ പെറ്റിറ്റ്. എംബാപ്പെയുടെ വരവോടെ ടീമിനുള്ളിലെ അന്തരീക്ഷം വഷളായെന്ന് പെറ്റിറ്റ് കുറ്റപ്പെടുത്തി.
ആർഎംസി സ്‌പോർട്ടിനോട് സംസാരിക്കവെയാണ് പെറ്റിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് സീസണുകളിലെ റയൽ മാഡ്രിഡിന്റെ മോശം പ്രകടനത്തിന് കാരണം കളിക്കളത്തിലെ ഫലങ്ങൾ മാത്രമല്ല, മറിച്ച് എംബാപ്പെയുടെ വരവോടെ ഡ്രസിംഗ് റൂമിലെ മാനസികാവസ്ഥയിലുണ്ടായ മാറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇത് എംബാപ്പെയുടെ മാത്രം കുറ്റമല്ല, എന്നാൽ അദ്ദേഹത്തിന്റെ വരവ് ഡ്രസിംഗ് റൂമിൽ സ്വാർത്ഥത നിറച്ചിരിക്കുകയാണ്. ഇതൊരു വലിയ പരാജയമാണ് (ഫിയാസ്കോ),” പെറ്റിറ്റ് പറഞ്ഞു.
റയൽ മാഡ്രിഡിന്റെ ഇപ്പോഴത്തെ പ്രതിസന്ധികളെ പാരിസ് സെന്റ് ജർമ്മനിയുടെ (പിഎസ്ജി) ഉയർച്ചയുമായി താരതമ്യം ചെയ്ത പെറ്റിറ്റ്, എംബാപ്പെ ക്ലബ് വിട്ടതോടെ ഫ്രഞ്ച് ചാമ്പ്യന്മാർ കൂടുതൽ ഒത്തൊരുമയോടെയാണ് കളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
“പിഎസ്ജി ഇപ്പോൾ ഒരു ടീമായി കളിക്കുന്നു, അവർ മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരു കൈയിലെ വിരലുകൾ പോലെ അവർ ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
റയൽ മാഡ്രിഡിന്റെ സമീപകാല ചാമ്പ്യൻസ് ലീഗ് പുറത്താകലിനെക്കുറിച്ചും പെറ്റിറ്റ് പരാമർശിച്ചു. എഡ്വേർഡ് കമാവിംഗ വരുത്തിയ ഫൗൾ ‘ദുരന്തം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റെഡ് കാർഡ് സംഭവം കടുപ്പമായിരുന്നെങ്കിലും റഫറി നിയമങ്ങൾ കൃത്യമായി തന്നെയാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം വാദിച്ചു. റയൽ മാഡ്രിഡ് പലപ്പോഴും പരാജയങ്ങളുടെ ഉത്തരവാദിത്തം റഫറിമാർക്ക് മേൽ കെട്ടിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണുകളിലായി ലാ ലിഗ, കോപ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവയൊന്നും നേടാനാവാതെ റയൽ മാഡ്രിഡ് കിരീടവരൾച്ചയിലൂടെ കടന്നുപോവുകയാണ്.

