പ്രീമിയർ ലീഗിൽ ബ്രൈറ്റണുമായുള്ള മത്സരത്തിന് ശേഷം ടോട്ടനം താരം കെവിൻ ഡാൻസോയ്ക്കെതിരെ നടന്ന വംശീയാധിക്ഷേപത്തെ ക്ലബ്ബ് ശക്തമായി അപലപിച്ചു. കളി 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിനെതിരെ മോശമായ പരാമർശങ്ങൾ ഉയർന്നത്. ഈ പ്രവൃത്തികളെ ‘ക്രൂരവും മനുഷ്യത്വരഹിതവുമായ വംശീയത’ എന്നാണ് ടോട്ടനം വിശേഷിപ്പിച്ചത്.
മത്സരത്തിന്റെ അവസാന നിമിഷം ബ്രൈറ്റൺ താരം ജോർജീനിയോ റൂട്ടർ നേടിയ ഗോളിന് കാരണക്കാരൻ ഡാൻസോ ആയിരുന്നു. ഈ സമനിലയോടെ ടോട്ടനം പോയിന്റ് പട്ടികയിൽ റിലഗേഷൻ സോണിലേക്ക് വീഴുകയും ചെയ്തു. കളിയിലെ പ്രകടനത്തെ തുടർന്ന് താരത്തിന് നേരെ ഉയർന്നു വന്ന വംശീയാധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. ഇത്തരം മോശം പ്രവണതകളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ക്ലബ്ബ് വ്യക്തമാക്കി.

