ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക്കിനെതിരായ രണ്ടാം പാദ മത്സരം കടുപ്പമേറിയതാകുമെന്ന് ലൂയി എൻറിക്വെ
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ 5-4 എന്ന സ്കോറിന് ജയിച്ചെങ്കിലും, രണ്ടാം പാദത്തിലും കടുത്ത പോരാട്ടം തന്നെയായിരിക്കും നടക്കുകയെന്ന് പിഎസ്ജി പരിശീലകൻ ലൂയി എൻറിക്വെ.
മത്സരശേഷം സംസാരിക്കവെ, മൂന്ന് ഗോളിന്റെ മുൻതൂക്കം ഉണ്ടായിരുന്നിട്ടും മത്സരം പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ബയേണിന്റെ ആക്രമണോത്സുകമായ ശൈലി പിഎസ്ജിയെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു. ”നമുക്ക് മികച്ച ഫലമാണെന്ന് തോന്നുമ്പോൾ, എതിരാളികൾ വലിയ റിസ്ക് എടുക്കുന്നു. അവർ വളരെ ഉയർന്ന നിലവാരമുള്ള ടീമാണ്, അതിനാൽ തന്നെ അതൊരു സങ്കീർണ്ണമായ മത്സരമായിരുന്നു,” അദ്ദേഹം വ്യക്തമാക്കി.
രണ്ട് ടീമുകളും കാണിച്ച പോരാട്ടവീര്യത്തെ ലൂയി എൻറിക്വെ പ്രശംസിച്ചു. ആക്രമണ ഫുട്ബോളിനായി രണ്ട് ടീമുകളും ഒരേപോലെ പ്രതിജ്ഞാബദ്ധരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മത്സരശേഷം ഉടൻ തന്നെ പ്രകടനത്തെ അമിതമായി വിലയിരുത്തുന്നതിന് പകരം, ഈ വിജയത്തെ ആസ്വദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”ഇപ്പോൾ കളിയെ വിമർശിക്കേണ്ട സമയമല്ല. തീർച്ചയായും മെച്ചപ്പെടുത്താൻ പല കാര്യങ്ങളുണ്ട്, എന്നാൽ തൽക്കാലം നമ്മൾ ഈ വിജയം ആഘോഷിക്കണം,” ലൂയി എൻറിക്വെ പറഞ്ഞു.
”അടുത്ത ആഴ്ചയും സമാനമായ മത്സരം ആവർത്തിക്കുമോ? രണ്ട് ടീമുകളും അവരുടെ വ്യക്തിത്വവും ഫുട്ബോൾ ശൈലിയും പുറത്തെടുത്തു. എല്ലാവരും മത്സരം ആസ്വദിക്കുമ്പോൾ അത് വിജയകരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

