ചെൽസിയുടെ പുതിയ മാനേജരായി സാബി അലോൺസോ; പുതിയ ദൗത്യവുമായി ക്ലബ്ബ്
ലിയാം റോസനിയർ പുറത്താക്കപ്പെടുന്നതിന് മുൻപേ തന്നെ സാബി അലോൺസെയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ചെൽസി ആരംഭിച്ചിരുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടർച്ചയായ തോൽവികൾ നേരിടുകയും ടീമിന്റെ ആത്മവിശ്വാസം തകരുകയും ചെയ്ത സാഹചര്യത്തിൽ, ക്ലബ്ബിന്റെ ഉടമസ്ഥർ പുതിയൊരു ദിശയിലേക്കുള്ള മാറ്റങ്ങൾ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു.
ആറ് സ്ഥാനാർത്ഥികളെ പരിഗണിച്ച നടപടിക്രമങ്ങളിൽ അലോൺസോയായിരുന്നു മുന്നിലുണ്ടായിരുന്നത്. അന്റോണി ഇറോള, ഒലിവർ ഗ്ലാസ്നർ, മാർക്കോ സിൽവ, ഫിലിപ്പേ ലൂയിസ് എന്നിവരും ഈ പട്ടികയിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ലണ്ടനിൽ വെച്ച് ചെൽസി ഡയറക്ടർമാർ അലോൺസെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും കാഴ്ചപ്പാടുകൾ ഒരേ ദിശയിലാണെന്ന് ഈ ചർച്ചയിൽ വ്യക്തമായി. ചെൽസി ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്ക് ‘ഹെഡ് കോച്ച്’ എന്നതിന് പകരം ‘മാനേജർ’ എന്ന പദവി നൽകുന്നത്. മുൻകാല നിയമനങ്ങളെക്കാൾ കൂടുതൽ അധികാരം അലോൺസോയ്ക്ക് നൽകാനാണ് ക്ലബ്ബിന്റെ തീരുമാനം. ആഴ്സണലിൽ മിക്കൽ ആർടെറ്റ നടപ്പിലാക്കിയ മാതൃകയിൽ ഒരു പുതിയ ശൈലി കെട്ടിപ്പടുക്കാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
ട്രാൻസ്ഫർ നടപടികളിൽ അലോൺസോയ്ക്ക് നിർണ്ണായകമായ പങ്കുണ്ടാകും. ചെൽസിയുടെ ഡാറ്റാ അധിഷ്ഠിത പ്രവർത്തനങ്ങളുമായി സഹകരിച്ചാകും അദ്ദേഹം പ്രവർത്തിക്കുക. ടീമിന്റെ മാനസികാവസ്ഥയെയും സംസ്കാരത്തെയും കുറിച്ച് അലോൺസോ സംസാരിച്ച രീതി ക്ലബ്ബ് അധികൃതരെ ആകർഷിച്ചു. കേവലം ഒരു വിജയിക്കുന്ന ടീമിനെ മാത്രമല്ല, മികച്ചൊരു സംസ്കാരം കൂടി കെട്ടിപ്പടുക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഈ സീസൺ നൽകുന്ന സൂചനകളേക്കാൾ മികച്ച നിലവാരം നിലവിലെ ടീമിനുണ്ടെന്നും, അത് തെളിയിക്കാൻ സാധിക്കുമെന്നും ഉടമസ്ഥരും അലോൺസോയും വിശ്വസിക്കുന്നു.
അലോൺസെയുടെ തന്ത്രങ്ങളും ക്ലബ്ബിനെ ആകർഷിച്ചു. ലെവർകൂസനിൽ 3-4-2-1 ശൈലിയിൽ ടീമിനെ പരിശീലിപ്പിച്ചെങ്കിലും, തന്ത്രങ്ങളിൽ മാറ്റം വരുത്താനുള്ള അദ്ദേഹത്തിന്റെ വഴക്കം ചെൽസിയെ ബോധ്യപ്പെടുത്തി. “ഓരോ വിജയകരമായ ടീമിനും കുറഞ്ഞത് മൂന്ന് സിസ്റ്റങ്ങളിലെങ്കിലും കളിക്കാൻ കഴിയണം” എന്ന് 2014-ൽ അലോൺസോ പറഞ്ഞിരുന്നു. പന്ത് കൈവശം വെച്ച് കളിക്കുന്നതിനും, എതിരാളികളുടെ നീക്കങ്ങളെ തടയുന്നതിനും അദ്ദേഹം വലിയ പ്രാധാന്യം നൽകുന്നു.
എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അലോൺസെയുമായുള്ള കരാർ ഒപ്പിട്ടത്. ജൂലൈ ഒന്നിന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. വെംബ്ലിയിലെ മത്സരശേഷം റീസ് ജെയിംസ് പറഞ്ഞത് ഇങ്ങനെ: “ടീമിന് ഇപ്പോൾ ഏറ്റവും ആവശ്യമുള്ളത് സ്ഥിരതയാണ്.”

