യൂണിറ്റി കപ്പ്: മോഹൻ ബഗാൻ താരങ്ങളെ തിരിച്ചുവിളിച്ചതിൽ അതൃപ്തി അറിയിച്ച് എഐഎഫ്എഫ്
ന്യൂഡൽഹി: ലണ്ടനിൽ നടക്കുന്ന യൂണിറ്റി കപ്പിനായി എത്തിയ മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരങ്ങളെ ക്ലബ്ബ് തിരികെ വിളിച്ച നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF). സംഭവത്തിൽ വിശദീകരണവുമായി എഐഎഫ്എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണൻ രംഗത്തെത്തി.
ക്ലബ്ബ് താരങ്ങളെ വിട്ടുനൽകാൻ തയ്യാറായില്ലെന്നാരോപിച്ച് നേരത്തെ മോഹൻ ബഗാൻ അധികൃതർ രംഗത്തെത്തിയിരുന്നു. ഫിഫ വിൻഡോയ്ക്ക് പുറത്ത് താരങ്ങൾക്ക് പരിക്കേറ്റാൽ ഫെഡറേഷൻ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് ആറ് ദിവസം മുൻപ് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നുമാണ് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് സത്യനാരായണൻ വ്യക്തമാക്കി. ഏപ്രിൽ 10 മുതൽ യൂണിറ്റി കപ്പിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് എല്ലാ ക്ലബ്ബുകൾക്കും നാല് കത്തുകൾ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിനായി ലണ്ടനിലേക്ക് പോകുന്നതിന് മുൻപ് താരങ്ങൾ ബയോമെട്രിക് വിസ നടപടികൾ പൂർത്തിയാക്കിയിരുന്നു. ക്ലബ്ബിന്റെ സൗകര്യാർത്ഥം നിശ്ചയിച്ച തീയതിയിലാണ് താരങ്ങൾ ബയോമെട്രിക് പരിശോധനയ്ക്ക് ഹാജരായത്. അതിനാൽ ക്ലബ്ബിന്റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്ന് വ്യക്തമാണ്. പിന്നീട് ഇമെയിൽ വഴി വിവരങ്ങൾ കൈമാറിയെങ്കിലും മോഹൻ ബഗാൻ മറുപടി നൽകിയില്ല. തുടർന്ന് ഫിഫ വിൻഡോയിൽ മാത്രമേ താരങ്ങളെ വിട്ടുനൽകൂ എന്ന് ക്ലബ്ബ് മറുപടി നൽകുകയായിരുന്നു.
മെയ് 22-ന് ബംഗളൂരുവിൽ നടന്ന ദേശീയ ക്യാമ്പിൽ ഏഴ് താരങ്ങളിൽ ആറുപേർ ചേർന്നിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ പരിശീലനത്തിൽ പങ്കെടുക്കേണ്ടെന്ന് മോഹൻ ബഗാൻ താരങ്ങൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. ക്ലബ്ബിന്റെ നിർദ്ദേശത്തെത്തുടർന്ന് താരങ്ങൾ ക്യാമ്പിൽ നിന്ന് മടങ്ങാൻ തയ്യാറായി.
അതേസമയം, പരിക്കേൽക്കുന്ന താരങ്ങളുടെ ചികിത്സാ ചെലവ് ഫെഡറേഷൻ വഹിക്കുന്നില്ലെന്ന ക്ലബ്ബിന്റെ വാദം എഐഎഫ്എഫ് തള്ളി. 2025-26 സീസണിൽ മാത്രം ദേശീയ താരങ്ങളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഏകദേശം 15 ലക്ഷം രൂപ ചെലവഴിച്ചതായി ഫെഡറേഷൻ ചൂണ്ടിക്കാട്ടി. താരങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഫെഡറേഷൻ, ക്യാമ്പിനിടെ പരിക്കേൽക്കുന്ന കളിക്കാരുടെ ചികിത്സാ ചെലവുകൾ എപ്പോഴും വഹിക്കാറുണ്ടെന്നും സത്യനാരായണൻ കൂട്ടിച്ചേർത്തു.

