അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കില്ല. വെള്ളിയാഴ്ച നടക്കുന്ന അമേരിക്ക-പരാഗ്വേ മത്സരത്തിൽ പ്രസിഡന്റ് നേരിട്ടെത്തില്ലെന്ന് വേൾഡ് കപ്പ് ടാസ്‌ക് ഫോഴ്‌സ് സിഇഒ ആൻഡ്രൂ ജിലിയാനിയാണ് അറിയിച്ചത്. തിരക്കേറിയ ഔദ്യോഗിക പരിപാടികൾ കാരണമാണ് അദ്ദേഹം മത്സരത്തിന് വിട്ടുനിൽക്കുന്നത്.
ജൂൺ 14-ന് തന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്ന ‘യുഎഫ്‌സി ഫ്രീഡം 250’ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന തിരക്കിലാണ് ട്രംപ്. ലോകകപ്പുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിൽ വരുംദിവസങ്ങളിൽ പ്രസിഡന്റ് പങ്കെടുത്തേക്കുമെന്നും ജിലിയാനി വ്യക്തമാക്കി. എന്തായാലും കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതുകൊണ്ട് അപ്രതീക്ഷിതമായ നീക്കങ്ങൾ ട്രംപിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റിന് പകരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയിൻ മുള്ളിൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘം മത്സരത്തിൽ പങ്കെടുക്കും. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ രാജ്യത്തലവൻ വിട്ടുനിൽക്കുന്നത് അസാധാരണമാണെങ്കിലും, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം തന്റെ രാജ്യത്തിന്റെ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്നത് മുൻപ് വലിയ വാർത്തയായിരുന്നു.

