ബാഴ്‌സലോണ വിട്ടത് കടുത്ത തീരുമാനമെന്ന് ഇമാൻ കോസ്‌പോ
ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയിലേക്ക് ചേക്കേറിയ ഇമാൻ കോസ്‌പോ, താൻ ക്ലബ്ബ് വിട്ടത് കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണെന്ന് വെളിപ്പെടുത്തി. സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് കോസ്‌പോ തന്റെ വികാരങ്ങൾ പങ്കുവെച്ചത്.
രണ്ടു വർഷത്തെ ബാഴ്‌സലോണയിലെ മികച്ച കാലയളവിനുശേഷം ക്ലബ്ബ് വിടേണ്ടി വന്നത് ഏറെ വിഷമിപ്പിച്ചെന്ന് 19-കാരനായ താരം പറഞ്ഞു. “ഇതൊരു വലിയ തീരുമാനമായിരുന്നു. ബാഴ്‌സലോണയെപ്പോലെ ചരിത്രമുള്ള ഒരു ക്ലബ്ബിൽ കളിക്കുമ്പോൾ ആരും അവിടെ നിന്ന് വിട്ടുപോകാൻ ആഗ്രഹിക്കില്ല. അതാണ് ഇത് ഏറ്റവും പ്രയാസകരമായ ഒന്നായി മാറാൻ കാരണം. ബാഴ്‌സലോണയുമായും മറ്റേ ക്ലബ്ബുമായും സംസാരിച്ചശേഷം കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു,” കോസ്‌പോ വ്യക്തമാക്കി.
ബാഴ്‌സലോണയോടുള്ള നന്ദി അറിയിക്കാനും താരം മറന്നില്ല. “ബാഴ്‌സയിൽ ചെലവഴിച്ച രണ്ട് വർഷം അവിശ്വസനീയമായിരുന്നു. അവർ എനിക്കായി ചെയ്ത എല്ലാ കാര്യങ്ങൾക്കും ഞാൻ എപ്പോഴും കടപ്പെട്ടിരിക്കും,” അദ്ദേഹം പറഞ്ഞു.
എന്നാൽ, സീനിയർ ടീമിലേക്ക് നേരിട്ട് പ്രൊമോഷൻ ലഭിക്കാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. “ചരിത്രപരമായ ഒരു വർഷത്തിന് ശേഷം സീനിയർ ടീമിനൊപ്പം ചേരാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ പ്രീസീസൺ ബാഴ്‌സ ബി ടീമിനൊപ്പമായിരിക്കുമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചു. അതിൽ എനിക്ക് ചെറിയൊരു നിരാശ തോന്നിയിരുന്നു. സീനിയർ ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്,” കോസ്‌പോ കൂട്ടിച്ചേർത്തു.
ഭാവി സംബന്ധിച്ച കരാറിൽ വ്യക്തതയില്ലാത്തതും ക്ലബ്ബ് വിടാൻ കാരണമായതായി താരം വ്യക്തമാക്കി. “എനിക്ക് പുതിയൊരു കരാറും സുരക്ഷിതത്വവുമാണ് വേണ്ടതെന്ന് ഞാൻ ക്ലബ്ബിനോട് പറഞ്ഞിരുന്നു, എന്നാൽ അവർ അതിന് തയ്യാറായില്ല,” അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണ യൂത്ത് ലീഗിൽ കളിച്ച എല്ലാ താരങ്ങളും സീനിയർ ടീമിൽ ഇടംപിടിക്കാൻ അർഹരാണെന്നും കോസ്‌പോ അഭിപ്രായപ്പെട്ടു.

