2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തിൽ സ്പെയിനിനെതിരെ കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞ പുറത്തെടുത്തത് മികച്ച പ്രകടനമായിരുന്നു. ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ പ്രായം കൂടിയ ഗോൾകീപ്പറായ 40-കാരൻ, സ്പെയിനിന്റെ ഏഴ് ഗോളവസരങ്ങൾ തടഞ്ഞാണ് ശ്രദ്ധേയനായത്. മുൻ ചാമ്പ്യന്മാരായ സ്പെയിനുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചതിന് പിന്നാലെ വോസിഞ്ഞ ഗ്രൗണ്ടിൽ വെച്ച് പൊട്ടിക്കരഞ്ഞു. ടീമിൻ്റെ ഈ വലിയ നേട്ടത്തിൽ അദ്ദേഹം വികാരാധീനനായി എന്നാണ് ആദ്യം കരുതിയത്.
എന്നാൽ, മത്സരത്തിന് ശേഷം സംസാരിച്ച വോസിഞ്ഞ, യുഎസ് വിസ ലഭിക്കാത്തതുകൊണ്ടാണ് തൻ്റെ അമ്മയ്ക്ക് കളി കാണാൻ വരാൻ കഴിയാതിരുന്നതെന്ന് വെളിപ്പെടുത്തി. മറ്റ് കുടുംബാംഗങ്ങൾക്കും ടൂർണമെൻ്റിനായി യുഎസിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല.
ജീവിതത്തിലെ ഏറ്റവും വലിയ ഈ നിമിഷം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിച്ചുവെങ്കിലും അത് സാധ്യമാകാതെ വന്നതിലാണ് താൻ കരഞ്ഞതെന്ന് വോസിഞ്ഞ പറഞ്ഞു.
“ചെറുപ്പത്തിൽ തന്നെ വളർത്തിയത് എൻ്റെ മുത്തശ്ശീമുത്തശ്ശന്മാരാണ്, അവർക്ക് ഇവിടെ വരാൻ കഴിഞ്ഞില്ല. വിസാ പ്രശ്നങ്ങളും അതിനായി ചെലവാക്കേണ്ടി വന്ന തുകയും കാരണം എൻ്റെ അമ്മയ്ക്കും വരാനായില്ല. കൃത്യസമയത്ത് അതൊന്നും ശരിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,” ദ അത്‌ലറ്റിക് റിപ്പോർട്ട് പ്രകാരം വോസിഞ്ഞ പറഞ്ഞു.
“അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എങ്കിലും ഞാൻ വളരെ സന്തോഷവാനാണ്. ഈ നിമിഷത്തിനായി ഞാൻ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തു. എനിക്ക് 40 വയസ്സായി. 2012-ൽ എൻ്റെ 25-ാം വയസ്സിലാണ് ഞാൻ പ്രൊഫഷണൽ ഫുട്ബോൾ തുടങ്ങിയത്. പലപ്പോഴും കളി നിർത്തണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഈ സ്വപ്നം ഉള്ളതുകൊണ്ട് ഞാൻ മുന്നോട്ട് പോയി. ഇത് എല്ലാവർക്കും വേണ്ടിയാണ്. എനിക്ക് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചെങ്കിലും, ഇത് എൻ്റെ ടീമംഗങ്ങൾക്കെല്ലാവർക്കും ഉള്ളതാണ്. അവർ ഇല്ലെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. കേപ് വെർദെയ്ക്കും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി ഞാൻ തുടർന്നും കളിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് വിസ പ്രശ്നങ്ങൾ 2026 ഫിഫ ലോകകപ്പിനെ ബാധിച്ചിട്ടുണ്ട്. കാനഡയ്ക്കും മെക്സിക്കോയ്ക്കുമൊപ്പം ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്ന യുഎസിൽ വിസ പ്രോസസ്സിംഗിലെ കാലതാമസവും യാത്രാ നിയന്ത്രണങ്ങളും വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇറാനിയൻ ഫുട്ബോൾ ഫെഡറേഷനിലെ അംഗങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്.
നേരത്തെ, സോമാലിയൻ ഫിഫ റഫറി ഒമർ അബ്ദുൽകാദിർ അർട്ടാന് സാധുവായ വിസ ഉണ്ടായിരുന്നിട്ടും അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
ഫിഫയുടെ പ്രതികരണം
വിവാദങ്ങൾ ശക്തമാകുമ്പോൾ, വിസ നൽകുന്ന നയങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും അത് പൂർണ്ണമായും ആതിഥേയ രാജ്യത്തിൻ്റെ തീരുമാനമാണെന്നുമാണ് ഫിഫ വ്യക്തമാക്കിയത്.
“എല്ലാ കാര്യങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. കുറച്ച് റിലാക്സ് ചെയ്യുന്നതാണ് നല്ലത്,” ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാന്റിനോ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് 2026 ഫിഫ ലോകകപ്പിന് തുടക്കമായത്.
