മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എലിയട്ട് ആൻഡേഴ്സൺ; കൈമാറ്റം അന്തിമഘട്ടത്തിൽ
എലിയട്ട് ആൻഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. 116 ദശലക്ഷം പൗണ്ടിന്റെ കൂടുമാറ്റത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ലോകകപ്പിനിടെ കൻസാസിൽ വെച്ച് താരം മെഡിക്കൽ പരിശോധന പൂർത്തിയാക്കി.
പനാമയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് 2-0 ന് വിജയിച്ചതിന് പിന്നാലെയാണ് 23-കാരനായ താരം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയത്. എന്നാൽ, കോംഗോ ഡി.ആറുമായുള്ള ഇംഗ്ലണ്ടിന്റെ അവസാന 32 പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഔദ്യോഗിക പ്രഖ്യാപനം ക്ലബ്ബ് വൈകിപ്പിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ ധാരണയായ സാഹചര്യത്തിൽ ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ബാക്കിയുള്ളത്.
ബെർണാഡോ സിൽവയ്ക്ക് ശേഷമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ പ്രധാന ലക്ഷ്യമായിരുന്നു ആൻഡേഴ്സൺ. റോഡ്രിയും മാറ്റിയോ കൊവാചിച്ചും കരാറിന്റെ അവസാന വർഷത്തിലേക്ക് കടക്കുന്നതിനാൽ മധ്യനിരയിൽ ഭാവിയിലെ മാറ്റങ്ങൾ മുന്നിൽ കണ്ടാണ് സിറ്റി ആൻഡേഴ്സണെ ടീമിലെത്തിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളിയാണ് സിറ്റി ആൻഡേഴ്സണെ സ്വന്തമാക്കുന്നത്. സാൻഡ്രോ ടൊണാലി, അയ്യൂബ് ബൗദി എന്നിവരുൾപ്പെടെയുള്ള മറ്റ് മധ്യനിര താരങ്ങളിലും ക്ലബ്ബിന് താല്പര്യമുണ്ട്. എൻസോ മറെസ്കയുടെ കീഴിൽ ക്ലബ്ബ് നടത്തുന്ന ആദ്യത്തെ പ്രധാന സൈനിംഗായിരിക്കും ആൻഡേഴ്സൺ. ഇതിനുപുറമെ ഒരു റൈറ്റ് ബാക്കിനെയും വിങ്ങറെയും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സിറ്റി ലക്ഷ്യമിടുന്നുണ്ട്.

