ഐഎസ്എൽ: ഒഡീഷ എഫ്‌സിക്കെതിരെ എഫ്‌സി ഗോവയ്ക്ക് തകർപ്പൻ വിജയം
മഡ്ഗാവിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 മത്സരത്തിൽ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എഫ്‌സി ഗോവ. രണ്ടാം പകുതിയിൽ ഡെജാൻ ഡ്രാസിക്, പോൾ മൊറേനോ, ബ്രൈസൺ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളാണ് ഗോവയ്ക്ക് അർഹിച്ച വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം സുഹൈർ വിപിലൂടെ ഒഡീഷയ്ക്ക് ഒരു ഗോൾ മടക്കാൻ സാധിച്ചു.
തുടർച്ചയായ സമനിലകൾക്കും തോൽവിക്കും ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയ എഫ്‌സി ഗോവ 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ച് പോയിന്റുമായി ഒഡീഷ എഫ്‌സി 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ഗോൾരഹിതമായി തുടർന്നു. ഒഡീഷയ്ക്കായി രാഹുൽ കെപി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോവൻ പ്രതിരോധം അത് തടഞ്ഞു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഗോൾകീപ്പർ ബോബ് ജാക്സൺ രാഹുലിന്റെ ഷോട്ടുകൾ സമർത്ഥമായി തടുത്തിട്ടു. മറുഭാഗത്ത് ഉദാന്ത സിങ്ങിന്റെ ശ്രമം ഒഡീഷ ഗോൾകീപ്പർ അമരീന്ദർ സിങ്ങും വിഫലമാക്കി.
രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി മാറിയത്. 62-ാം മിനിറ്റിൽ ആയുഷ് ഛേത്രി നൽകിയ പാസ് സ്വീകരിച്ച് ഡെജാൻ ഡ്രാസിക് ഗോവയ്ക്കായി ആദ്യ ഗോൾ നേടി. തുടർന്ന് 81-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് പോൾ മൊറേനോ ലീഡ് ഉയർത്തി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ബ്രൈസൺ ഫെർണാണ്ടസ് ഗോവയുടെ ഗോൾപ്പട്ടിക പൂർത്തിയാക്കി. തൊട്ടുപിന്നാലെ എഡ്വിൻ വാൻസ്പോളുടെ ക്രോസിൽ നിന്ന് സുഹൈർ വിപി ഒരു ഗോൾ മടക്കിയെങ്കിലും ഒഡീഷയ്ക്ക് പരാജയം ഒഴിവാക്കാനായില്ല.

