വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിന് പിന്നാലെ, ടീം കോച്ച് ജെന്നാരോ ഇവാൻ ഗട്ടുസോ വെള്ളിയാഴ്ച സ്ഥാനം ഒഴിഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ലോകകപ്പിന് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെടുന്നത്. ഇറ്റാലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയാണിത്. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഈ ആഴ്ച നടന്ന പ്ലേ ഓഫ് മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെയാണ് 2026 ലോകകപ്പിനുള്ള ഇറ്റലിയുടെ പ്രതീക്ഷകൾ അവസാനിച്ചത്.
ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേലെ ഗ്രാവീന രാജിവെച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗട്ടുസോയുടെ രാജി. ദേശീയ ടീമിന്റെ ഡെലിഗേഷൻ ചീഫ് സ്ഥാനം ജിയാൻലൂജി ബഫോണും രാജിവെച്ചു.
കഴിഞ്ഞ വർഷം ജൂണിലാണ് ലൂസിയാനോ സ്പാലെറ്റിക്ക് പകരക്കാരനായി ഗട്ടുസോ ചുമതലയേറ്റത്. നോർവെയ്ക്കെതിരായ ആദ്യ യോഗ്യതാ മത്സരത്തിലെ തോൽവിക്ക് ശേഷം ടീം പ്രതിസന്ധിയിലായിരുന്നു. സ്പാലെറ്റിയുടെ കീഴിൽ യൂറോ 2024-ന്റെ പ്രീ ക്വാർട്ടർ ഘട്ടത്തിൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് ഇറ്റലി പുറത്താവുകയും ചെയ്തിരുന്നു.
“ലക്ഷ്യം കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ദേശീയ ടീം കോച്ച് എന്ന നിലയിലുള്ള എന്റെ കാലം അവസാനിച്ചതായി ഞാൻ കരുതുന്നു. അസൂറി ജേഴ്സി ഫുട്ബോളിലെ ഏറ്റവും വിലപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഫെഡറേഷന്റെ ഭാവി തീരുമാനങ്ങൾക്കായി വഴിമാറിക്കൊടുക്കുന്നത് ഉചിതമാണ്. പ്രസിഡന്റ് ഗബ്രിയേലെ ഗ്രാവീനയ്ക്കും ജിയാൻലൂജി ബഫോണിനും ഫെഡറേഷനിലെ എല്ലാവർക്കും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു,” ഗട്ടുസോ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
“ദേശീയ ടീമിനെ നയിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്. കളിക്കാർ കാണിച്ച അർപ്പണബോധം എടുത്തു പറയേണ്ടതാണ്. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ഇറ്റാലിയൻ ആരാധകർക്കും നന്ദി പറയുന്നു. അസൂറികൾ എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പ് വരെയായിരുന്നു ഗട്ടുസോയുടെ കരാർ. ടീം ലോകകപ്പിന് യോഗ്യത നേടിയാൽ 2028 വരെ കരാർ നീട്ടാനും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. ഗട്ടുസോയുടെ കീഴിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ വിജയിച്ചെങ്കിലും, നവംബറിൽ നോർവെയോട് തോറ്റതോടെ ഗ്രൂപ്പിൽ രണ്ടാമതായാണ് ഇറ്റലി പ്ലേ ഓഫിലേക്ക് എത്തിയത്.
2014-ലാണ് ഇറ്റലി അവസാനമായി ലോകകപ്പിൽ പങ്കെടുത്തത്. അന്ന് ഉറുഗ്വായോടും കോസ്റ്ററിക്കയോടും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായിരുന്നു.

