വിവാദങ്ങൾ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് പുതിയ കാര്യമല്ല. റെമോയ്‌ക്കെതിരായ സാന്റോസിന്റെ മത്സരത്തിന് ശേഷം റഫറി സാവിയോ പെരേര സാംപിയോയ്‌ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ നെയ്മർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിമർശനം നേരിടുകയാണ്. മഞ്ഞക്കാർഡ് ലഭിച്ചതിന് പിന്നാലെ റഫറിയെ ‘ചിക്കോ’ എന്ന് അഭിസംബോധന ചെയ്തതാണ് വിവാദമായത്.
ബ്രസീലിയൻ ഭാഷയിൽ സ്ത്രീകളുടെ ആർത്തവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ വാക്ക് ലൈംഗികച്ചുവയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. റഫറി അസ്വാഭാവികമായി പെരുമാറുന്നുവെന്നും അതിന് കാരണം ആർത്തവമാണെന്നും സൂചിപ്പിക്കാനാണ് താരം ഈ വാക്ക് ഉപയോഗിച്ചത്.
Also Read: Lionel Messi’s Argentina accused of ‘cheating’ Kerala as minister alleges scam, demands compensation
മത്സരശേഷം കനാൽ പ്രീമിയറിന് നൽകിയ അഭിമുഖത്തിൽ നെയ്മർ തന്റെ ഭാഗം വിശദീകരിച്ചു. “ഈ മഞ്ഞക്കാർഡ് അന്യായമാണ്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ അപകടകരമായ ടാക്കിളുകൾക്ക് ഞാൻ ഇരയായി. ഇത് ആദ്യമായല്ല, മൂന്നോ നാലോ തവണ ഇത്തരത്തിൽ സംഭവിച്ചു. ഞാൻ ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴാണ് റഫറി മഞ്ഞക്കാർഡ് നൽകിയത്,” അദ്ദേഹം പറഞ്ഞു.
“സാവിയോ എപ്പോഴും ഇങ്ങനെയാണ്. വളരെ മോശം മാനസികാവസ്ഥയിലാണ് അദ്ദേഹം മൈതാനത്തിറങ്ങിയത്. കളിയുടെ താരമാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കളിക്കാരോട് തീരെ ബഹുമാനമില്ലാത്ത ഇദ്ദേഹം ഒന്നിനും തയ്യാറല്ല. എല്ലാം തന്റെ നിയന്ത്രണത്തിൽ വേണമെന്ന വാശിയിലാണ് അദ്ദേഹം. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹം പഠിക്കണം,” നെയ്മർ കൂട്ടിച്ചേർത്തു.
റെമോയ്‌ക്കെതിരായ മത്സരത്തിൽ എതിരാളികളിൽ നിന്ന് തുടർച്ചയായി ഫൗളുകൾ നേരിട്ട നെയ്മർ, രണ്ടാം പകുതിയിൽ ഡീഗോ ഹെർണാണ്ടസുമായുള്ള തർക്കത്തെത്തുടർന്നാണ് മഞ്ഞക്കാർഡ് കണ്ടത്. ഈ കാർഡ് ലഭിച്ചതോടെ ഞായറാഴ്ച ഫ്ലമെംഗോയ്‌ക്കെതിരെ നടക്കുന്ന മത്സരം താരത്തിന് നഷ്ടമാകും.
അന്താരാഷ്ട്ര മത്സരങ്ങൾക്കായി കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച ബ്രസീൽ ടീമിൽ നെയ്മർ ഇടംപിടിച്ചിരുന്നില്ല. വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ നിന്നും താരം പുറത്താകാനാണ് സാധ്യത. 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനാണെങ്കിലും, 2023 ഒക്ടോബറിലേറ്റ കാൽമുട്ടിനേറ്റ പരിക്കിന് ശേഷം അദ്ദേഹം ദേശീയ ടീമിൽ കളിച്ചിട്ടില്ല.
കഴിഞ്ഞ വർഷം സാന്റോസിലേക്ക് മടങ്ങിയെങ്കിലും ഫിറ്റ്‌നസും സ്ഥിരതയും നിലനിർത്താൻ നെയ്മറിന് സാധിച്ചിട്ടില്ല. വ്യാഴാഴ്ച ഫ്രാൻസിനോട് ബ്രസീൽ 1-2ന് പരാജയപ്പെട്ടതിന് പിന്നാലെ, നെയ്മറിനെ ടീമിലേക്ക് തിരികെ വിളിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അതേസമയം, മഞ്ഞക്കാർഡ് ലഭിച്ച സംഭവത്തിൽ സാന്റോസ് പരിശീലകൻ കുക്ക നെയ്മറെ വിമർശിച്ചു. “അവിടെ നടന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും, പിന്നിൽ നിന്നും താരം പലതവണ സമ്മർദ്ദം ചെലുത്തിയിരുന്നു. ആ സാഹചര്യത്തിൽ നെയ്മർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നാൽ റഫറി വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. നെയ്മർ പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ്, എങ്കിലും ആ കാർഡ് ഒഴിവാക്കാമായിരുന്നു,” കുക്ക പറഞ്ഞു.
“ഞായറാഴ്ചത്തെ മത്സരത്തിനായി ഞങ്ങൾ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. നെയ്മറിനെ നഷ്ടപ്പെടുന്നത് നിർഭാഗ്യകരമാണ്. റഫറിക്ക് വേണമെങ്കിൽ അത് ഒഴിവാക്കാമായിരുന്നു. എന്തായാലും ഇപ്പോൾ പ്രധാനപ്പെട്ട ഒരു മത്സരം അദ്ദേഹത്തിന് നഷ്ടമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.

