2022 ലോകകപ്പ് തോൽവി; അന്നത്തെ അവസ്ഥ വെളിപ്പെടുത്തി നെയ്മർ
2022-ലെ ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ തോറ്റതിന് ശേഷമുണ്ടായ മാനസികാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർ താരം നെയ്മർ.
ജീവിതത്തിൽ എപ്പോഴും അഞ്ചാമത്തെ പെനാൽറ്റി എടുക്കാറുള്ളത് താനാണെന്ന് സാന്റോസ് താരം പറയുന്നു. അഞ്ചാമത്തെ പെനാൽറ്റിയാണ് ഏറ്റവും പ്രയാസകരം, എന്നാൽ ചിലപ്പോൾ അത് എടുക്കേണ്ട അവസരം പോലും വന്നെന്നു വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരശേഷം താൻ മരിച്ചുപോകുമെന്ന് തോന്നിപ്പോയെന്നും താരം വ്യക്തമാക്കി. മത്സരം കഴിഞ്ഞ് ഹോട്ടലിൽ എത്തിയപ്പോൾ ലോകം അവസാനിച്ചത് പോലെയാണ് തോന്നിയത്. കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോൾ എല്ലാവരും അതീവ ഗൗരവത്തോടെയാണ് പെരുമാറിയതെന്നും നെയ്മർ ഓർക്കുന്നു.
തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കും എന്ന് താൻ അന്ന് കണ്ടുപോയിട്ടുണ്ടെന്നും നെയ്മർ സത്യം ചെയ്തു പറയുന്നു. ഒരു ചെറിയ മുറിയിൽ താൻ ഇരിക്കുമ്പോൾ കുടുംബാംഗങ്ങളും മറ്റ് ആളുകളും അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരുന്നു. എല്ലാവരുടെയും കണ്ണുകൾ ചുവന്നിരുന്നു, ആരും ഒന്നും സംസാരിച്ചില്ല. താൻ ഒരു ശവപ്പെട്ടിയിൽ കിടക്കുകയാണെന്നും, ‘നീ ഇപ്പോഴും ജീവനോടെയുണ്ടോ’ എന്ന് എല്ലാവരും ചോദിക്കുന്നത് പോലെയുമാണ് തോന്നിയതെന്നും നെയ്മർ കൂട്ടിച്ചേർത്തു.

