കൊച്ചിയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഹോങ്കോങ്ങിനെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നതെന്ന് മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ വ്യക്തമാക്കി.
“ഈ മത്സരത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ കളിക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു. ആരാധകരുടെ പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു. യോഗ്യത നേടാൻ സാധിച്ചില്ലെങ്കിലും, നല്ലൊരു പ്രകടനത്തോടെ ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,” മത്സരത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.
എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് ഇന്ത്യ പുറത്തായ കാര്യം ഖാലിദ് ജമീൽ തുറന്നു സമ്മതിച്ചു. സുനിൽ ഛേത്രിക്ക് ശേഷം ടീമിൽ മികച്ച സ്ട്രൈക്കർമാരുടെ കുറവുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ | ഇന്ത്യ vs ഹോങ്കോങ് പ്രിവ്യൂ
“നമ്മൾ പുതിയ സ്ട്രൈക്കർമാരെ വളർത്തിക്കൊണ്ടു വരണം. സുനിൽ ഛേത്രിക്ക് ശേഷം സ്ട്രൈക്കർമാരുടെ കാര്യത്തിൽ നിലവാരക്കുറവുണ്ടെന്നത് സത്യമാണ്. എങ്കിലും റഹീം അലി, മൻവീർ സിംഗ്, ഫറൂഖ് ചൗധരി, റയാൻ വില്യംസ് എന്നിവർ ടീമിലുണ്ട്. മത്സര സാഹചര്യത്തിനനുസരിച്ച് അവരെ ഉപയോഗപ്പെടുത്തും,” ജമീൽ കൂട്ടിച്ചേർത്തു.
ഇന്ത്യയും ഹോങ്കോങ്ങും യോഗ്യതാ റൗണ്ടിൽ നിന്ന് നേരത്തെ തന്നെ പുറത്തായതിനാൽ ഈ മത്സരം വെറുമൊരു അങ്കം മാത്രമാണ്. എങ്കിലും മുൻപത്തെ തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യൻ ടീം ഒരുങ്ങുകയാണ്.
കഴിഞ്ഞ തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ, രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയാണ് ഹോങ്കോങ് ഇന്ത്യയെ തോൽപ്പിച്ചത്. ആ തോൽവിക്ക് പിന്നാലെ അന്നത്തെ പരിശീലകനായിരുന്ന മനോലോ മാർക്വേസിനെ പുറത്താക്കിയിരുന്നു.
എതിരാളികളെക്കുറിച്ച് സംസാരിക്കവേ, “ഹോങ്കോങ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പുതിയ പരിശീലകന് കീഴിൽ മികച്ച കളിക്കാരുള്ള ടീമാണവർ. എന്നാൽ അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതിനാൽ സ്വന്തം ടീമിനെ മികച്ചതാക്കാനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ജമീൽ പറഞ്ഞു.
Published on Mar 30, 2026

