കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് എഫ്സിയെ പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി കിരീടം സ്വന്തമാക്കി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 3-2 എന്ന സ്കോറിനാണ് ഗോകുലം വിജയിച്ചത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗോകുലം വീണ്ടും ചാമ്പ്യൻപട്ടം അണിയുന്നത്.
മഴയും ഗോൾമഴയും കണ്ട ഫൈനലിൽ തുടക്കം മുതൽ ഗോകുലം ആധിപത്യം പുലർത്തി. കളി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ മുഹമ്മദ് ബിലാൽ നേടിയ ഇരട്ട ഗോളുകൾ ഗോകുലത്തിന് മികച്ച തുടക്കം നൽകി. 37-ാം മിനിറ്റിൽ അമീനിലൂടെ കാലിക്കറ്റ് എഫ്സി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, 72-ാം മിനിറ്റിൽ മുഹമ്മദ് സിനാൻ ഗോകുലത്തിന്റെ ലീഡ് 3-1 ആയി ഉയർത്തി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറങ്ങിയ റിഫാത്ത് റംസാൻ കാലിക്കറ്റിനായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും വിജയം ഗോകുലത്തിനൊപ്പം നിന്നു. സീസണിലെ മറ്റ് ടൂർണമെന്റുകളിൽ നിറം മങ്ങിയെങ്കിലും, നിർണ്ണായകമായ ഫൈനലിൽ തകർപ്പൻ പ്രകടനമാണ് ഗോകുലം കാഴ്ചവെച്ചത്. അർഹിച്ച വിജയത്തോടെയാണ് അവർ കിരീടം തിരിച്ചുപിടിച്ചത്.

