2026 ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഈജിപ്തിനെതിരെ ബെൽജിയത്തിന് സമനില. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. പകരക്കാരനായി ഇറങ്ങി 28 സെക്കൻഡുകൾക്കുള്ളിൽ റൊമേലു ലുക്കാക്കു നടത്തിയ ഇടപെടലാണ് ബെൽജിയത്തിന് രക്ഷയായത്. ലുക്കാക്കുവിന്റെ മുന്നേറ്റത്തിനിടെ പന്ത് ഈജിപ്ത് താരം ഹാനിയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് തെറിച്ചുകയറുകയായിരുന്നു.
മത്സരത്തിന്റെ 19-ാം മിനിറ്റിൽ മധ്യനിര താരം ഇമാമ അഷൂറിലൂടെയാണ് ഈജിപ്ത് ആദ്യം ലീഡ് നേടിയത്. സൂപ്പർ താരം മുഹമ്മദ് സല നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് അഷൂർ തൊടുത്ത ഉഗ്രൻ ഷോട്ട് ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടുവയെ നിസ്സഹായനാക്കി വലയിലെത്തി. കരിയറിലെ 30-ാം മത്സരത്തിൽ അഷൂർ നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. മുഹമ്മദ് സലയുടെ 34-ാം ജന്മദിനത്തിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ പകുതിയിൽ ബെൽജിയം ആക്രമണങ്ങൾ നടത്തിയെങ്കിലും ഈജിപ്ത് പ്രതിരോധം ഉറച്ചുനിന്നു. രണ്ടാം പകുതിയിൽ ബെൽജിയം കൂടുതൽ സമ്മർദ്ദം ചെലുത്തിയതോടെ കളി ആവേശകരമായി. 66-ാം മിനിറ്റിൽ ലുക്കാക്കു കളത്തിലിറങ്ങിയതോടെ ബെൽജിയം കളിയിലേക്ക് തിരിച്ചെത്തി. സല ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിജയഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. 75-ാം മിനിറ്റിൽ സലയെ പിൻവലിച്ചതിന് ശേഷവും മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.

