ഫുട്ബോൾ ലോകകപ്പിൽ സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസിന് 3-1 വിജയം. രണ്ട് ഗോളുകൾ നേടിയ കിലിയൻ എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോൾനേട്ടം 14 ആയി ഉയർത്തി ലയണൽ മെസ്സിയെയും പെലെയെയും മറികടന്നു. മങ്ങിയ തുടക്കത്തിന് ശേഷം രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചാണ് ഫ്രാൻസ് മികച്ച ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 66-ാം മിനിറ്റിൽ എംബാപ്പെയുടെ തകർപ്പൻ ഗോളിലൂടെയാണ് ഫ്രാൻസ് മുന്നിലെത്തിയത്. തുടർന്ന് 82-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയും ഫ്രാൻസിനായി സ്കോർ ചെയ്തു. അധിക സമയത്ത് ഇബ്രാഹിം എംബയേ സെനഗലിനായി ഒരു ഗോൾ മടക്കിയെങ്കിലും, തൊട്ടുപിന്നാലെ അതിമനോഹരമായ ലോങ് റേഞ്ച് ഷോട്ടിലൂടെ എംബാപ്പെ തന്റെ രണ്ടാം ഗോളും ഫ്രാൻസിന്റെ മൂന്നാം ഗോളും നേടി.
ഈ നേട്ടത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നവരുടെ പട്ടികയിൽ ഗെർഡ് മുള്ളർക്കൊപ്പം എംബാപ്പെ എത്തിയിരിക്കുകയാണ്. ഫ്രാൻസിനായി 58 അന്താരാഷ്ട്ര ഗോളുകൾ പൂർത്തിയാക്കിയ എംബാപ്പെ ഒലിവിയർ ജിറൂദിന്റെ റെക്കോർഡ് മറികടന്ന് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററുമായി.
തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രാൻസ് തിങ്കളാഴ്ച ഫിലാഡൽഫിയയിൽ ഇറാഖിനെ നേരിടും. ജൂൺ 26-ന് നോർവേയുമായാണ് ഗ്രൂപ്പ് ഐയിലെ ഫ്രാൻസിന്റെ അടുത്ത മത്സരം. സെനഗൽ തങ്ങളുടെ അടുത്ത മത്സരത്തിൽ നോർവേയെ നേരിടും.

