പിഎസ്ജി താരവും മൊറോക്കൻ ഫുട്ബോൾ കളിക്കാരനുമായ അഷ്റഫ് ഹക്കിമി ബലാത്സംഗക്കേസിൽ വിചാരണ നേരിടണമെന്ന് ഫ്രഞ്ച് അപ്പീൽ കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ഫെബ്രുവരിയിൽ എടുത്ത തീരുമാനത്തിനെതിരെ താരം നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്റെ ശുപാർശകൾ പരിഗണിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
ലോകകപ്പിൽ ബ്രസീലിനെതിരായ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞതിന് ശേഷം, മൊറോക്കോയുടെ രണ്ടാമത്തെ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് വെഴ്സായ് അപ്പീൽ കോടതിയുടെ വിധി വന്നത്.
Also Read: FIFA World Cup 2026: South Africa stay alive after Teboho Mokoena denies Czechia with late equaliser
മൂന്ന് വർഷത്തിലേറെ നീണ്ട നിയമനടപടികൾക്ക് ശേഷം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ തീരുമാനം തന്റെ കക്ഷിയ്ക്ക് ആശ്വാസം നൽകുന്നതാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകയായ റേച്ചൽ-ഫ്ലോർ പാർഡോ പ്രതികരിച്ചു. ഹക്കിമിയുടെ അഭിഭാഷകർ തന്റെ കക്ഷിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
തന്റെ കക്ഷിയുടെ വാദങ്ങൾ നിയമവ്യവസ്ഥ കേട്ടുവെന്നും വിചാരണയിലൂടെ നീതി ലഭിക്കുമെന്നും അവർ പറഞ്ഞു. ഇത്തരം വിചാരണകൾ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പോരാടുന്ന മറ്റ് സ്ത്രീകൾക്ക് പ്രതീക്ഷ നൽകുമെന്നും ഫുട്ബോൾ ലോകത്തെ ഉൾപ്പെടെ ഇത്തരം വിഷയങ്ങളിലെ മൗനം വെടിയാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അഷ്റഫ് ഹക്കിമിയുടെ പ്രതികരണം
താൻ പ്രശസ്തനായതുകൊണ്ട് മാത്രമാണ് ഇത്തരം കേസുകളിൽ പെടുന്നതെന്ന് എക്സിലൂടെ (ട്വിറ്റർ) ഹക്കിമി പ്രതികരിച്ചു. താൻ പ്രശസ്തനല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു കേസ് ഉണ്ടാകുമായിരുന്നില്ലെന്നാണ് നീതിപീഠം തന്നെ അറിയിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കുറേ കാലമായി താൻ മൗനം പാലിക്കുകയായിരുന്നുവെന്നും, ക്ഷമയോടെ കാത്തിരുന്നാൽ നിയമത്തിന് മുൻപിൽ സത്യം തെളിയുമെന്ന് വിശ്വസിച്ചുവെന്നും ഹക്കിമി വ്യക്തമാക്കി.
കേസിന്റെ ആദ്യ ദിവസം മുതൽ വിചാരണയ്ക്കായി കാത്തിരിക്കുകയാണെന്നും, വിചാരണയിൽ തന്റെ ഭാഗം പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിചാരണയുടെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണ വേളയിൽ ലഭിച്ച തെളിവുകൾ ഹാജരാക്കിയിട്ടും നടപടികൾ തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് ഹക്കിമിയുടെ അഭിഭാഷക ഫാനി കോളിൻ പറഞ്ഞു. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും, സത്യം മറച്ചുവെച്ചതും അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാതെയാണ് വിചാരണയ്ക്ക് ഉത്തരവിട്ടതെന്ന് ഹക്കിമിയുടെ പ്രതിരോധ സംഘം കുറ്റപ്പെടുത്തി.

