2026 ഫിഫ ലോകകപ്പിൽ വായ പൊത്തിപ്പിടിച്ചതിന് ചുവപ്പ് കാർഡ് ലഭിക്കുന്ന ആദ്യ താരമായി പരാഗ്വേ മിഡ്‌ഫീൽഡർ മിഗുവൽ അൽമിറോൺ മാറി. പരാഗ്വേയും തുർക്കിയും തമ്മിലുള്ള ഗ്രൂപ്പ് ഡി മത്സരത്തിനിടെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആദ്യ പകുതിയുടെ അധിക സമയത്താണ് അൽമിറോണും റഫറിയും തമ്മിലുള്ള തർക്കത്തെ തുടർന്ന് താരത്തെ പുറത്താക്കിയത്. മൈതാനത്തിന് സമീപമുണ്ടായ ഫൗളിനെത്തുടർന്ന് അൽമിറോണും തുർക്കി താരം മെർട്ട് മൾഡറും തമ്മിൽ വാക്കേറ്റമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം.
തുടർന്ന് അൽമിറോൺ വായ പൊത്തിപ്പിടിച്ച് മൾഡറോട് സംസാരിക്കുന്നത് കണ്ടതോടെ, താരം ഉടൻ തന്നെ റഫറി ഇവാൻ ബർട്ടനോട് പരാതിപ്പെടുകയായിരുന്നു.
തുടർന്ന് റഫറി ഇവാൻ ബർട്ടൻ വീഡിയോ റിവ്യൂ പരിശോധിച്ചു. അൽമിറോൺ വായ പൊത്തിപ്പിടിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന്, ലോകകപ്പിനായി പ്രത്യേകം കൊണ്ടുവന്ന പുതിയ നിയമപ്രകാരം റഫറി താരത്തിന് ചുവപ്പ് കാർഡ് നൽകി പുറത്താക്കി.
ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിനെതിരെ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി അധിക്ഷേപകരമായ വാക്കുകൾ മറച്ചുപിടിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഈ പുതിയ നിയമം നടപ്പിലാക്കാൻ മുൻകൈ എടുത്തത്.
എന്താണ് നിയമം പറയുന്നത്?
2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ഫിഫ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. എതിരാളികളുമായുള്ള തർക്കത്തിനിടെ കൈകൊണ്ടോ, കൈകൾ കൊണ്ടോ, ജേഴ്സി കൊണ്ടോ വായ പൊത്തിപ്പിടിക്കുന്ന താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകുമെന്നായിരുന്നു പുതിയ നിയമം.
മത്സരത്തിനിടെ വംശീയ അധിക്ഷേപങ്ങൾ നടക്കുന്നത് തടയാനാണ് ഈ പുതിയ നിയമം കൊണ്ടുവന്നത്. ബെൻഫിക്ക വിംഗർ ജിയാൻലൂക്ക പ്രെസ്റ്റിയാനിയും റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും തമ്മിലുള്ള സംഭവത്തിന് ശേഷമാണ് ഈ മാറ്റം വന്നത്.
എന്നാൽ, എതിർ ടീമിലെ സുഹൃത്തുക്കളായ താരങ്ങളോട് സൗഹൃദപരമായി സംസാരിക്കുമ്പോൾ വായ പൊത്തിപ്പിടിക്കുന്നതിന് ഈ ശിക്ഷ ബാധകമല്ല.
പരാഗ്വേ-തുർക്കി മത്സരത്തിന്റെ കാര്യമെടുത്താൽ, കളി തുടങ്ങി 64-ാം സെക്കൻഡിൽ തന്നെ മാറ്റിയാസ് ഗലാർസ ഗോളടിച്ചു. ജൂലിയോ എൻസിസോയുടെ അസിസ്റ്റിൽ പിറന്ന ഈ ഗോൾ ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ ഗോളായി മാറി. 1998-ന് ശേഷമുള്ള പരാഗ്വേയുടെ ഏറ്റവും വേഗമേറിയ ഗോൾ കൂടിയാണിത്. ഈ ഏക ഗോളിന് പരാഗ്വേ തുർക്കിയെ പരാജയപ്പെടുത്തി.
ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റ തുർക്കിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

