ലോകകപ്പ് ടീമിൽ പരിക്കേറ്റ നെയ്മർ ജൂനിയറെ ഉൾപ്പെടുത്തിയ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബ്രസീലിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ താരത്തിന് കളിക്കാൻ കഴിയാതെ വന്നതോടെ വിമർശനങ്ങൾ കൂടുതൽ ശക്തമായി.
വ്യാഴാഴ്ച സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ നെയ്മർ മൈതാനത്തേക്ക് മടങ്ങിയെത്തി. 3-0ത്തിന് ബ്രസീൽ ജയിച്ച മത്സരത്തിൽ 76-ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയ്ക്ക് പകരമായാണ് താരം കളത്തിലിറങ്ങിയത്. കുറച്ചു സമയം മാത്രമാണ് കളിച്ചതെങ്കിലും 24 തവണ പന്തിൽ തൊടാനും മൂന്ന് അവസരങ്ങൾ സൃഷ്ടിക്കാനും ഒരു ഷോട്ട് ടാർഗറ്റിലേക്ക് പായിക്കാനും താരത്തിന് സാധിച്ചു. ഇത് പരിശീലകന് വലിയ ആശ്വാസമായി.
“അവൻ കളിക്കാൻ അർഹനാണ്, അതുകൊണ്ടാണ് അവന് അവസരം നൽകിയത്,” മത്സരശേഷം കാർലോ ആഞ്ചലോട്ടി പറഞ്ഞു. “അവൻ നന്നായി തയ്യാറെടുത്തിരുന്നു, കാര്യങ്ങളെ വളരെ ഗൗരവമായാണ് കണ്ടത്. അവനുള്ള മികവ് വെച്ച് ടീമിനെ സഹായിക്കാൻ അവന് സാധിക്കും. കുറച്ചു സമയം മാത്രമാണ് കളിച്ചതെങ്കിലും അവൻ നന്നായി പെർഫോം ചെയ്തു.”
“നെയ്മറിന് കളിക്കാൻ പ്രത്യേക പ്രചോദനമൊന്നും ആവശ്യമില്ല, ബ്രസീൽ ജേഴ്സി അണിയുന്ന ഒരു താരത്തിനും അതിന് അപ്പുറം പ്രചോദനം വേണ്ട,” ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. “അവന് ഇപ്പോൾ 34 വയസ്സുണ്ട്, എങ്കിലും ഒരു ചെറുപ്പക്കാരന്റെ അതേ ആവേശം ഇപ്പോഴും അവനിലുണ്ട്.”
Also Read – ‘മെസ്സിയും റൊണാൾഡോയും ഒരേ നിലവാരത്തിലുള്ളവരല്ല’: ചൂടേറിയ ചർച്ചയിൽ അഭിപ്രായവുമായി മുൻ ഫുട്ബോൾ താരം
മടങ്ങിവരവിന് പിന്നാലെ തന്റെ വികാരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ നെയ്മർ പങ്കുവെച്ചു. “നിങ്ങൾ ആരാണെന്ന് ഓർമ്മിക്കുക” (REMEMBER WHO YOU ARE) എന്ന കുറിപ്പ് പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
നെയ്മറുടെ കരിയറിലെ തിരിച്ചടികൾ
ഫുട്ബോളിന്റെ ഏറ്റവും മികച്ച തലമുറയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന നെയ്മറുടെ കഴിഞ്ഞ മൂന്ന് വർഷത്തെ കരിയർ പരിക്ക് കാരണമുള്ള ഇടവേളകളാൽ നിറഞ്ഞതായിരുന്നു. 2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയേറ്റ ഗുരുതരമായ കാൽമുട്ടിനേറ്റ പരിക്കാണ് (ACL) അദ്ദേഹത്തിന്റെ കരിയറിന് തിരിച്ചടിയായത്. തുടർന്നുണ്ടായ കാലിലെ പേശികൾക്കുണ്ടായ പരിക്ക് മടങ്ങിവരവ് വീണ്ടും വൈകിപ്പിച്ചു. ഇതുകാരണം ബ്രസീലിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ പുറത്തിരുന്ന് കാണേണ്ടി വന്നു.
ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ മൈതാനത്തിറങ്ങി തന്റെ പ്രകടനം കൊണ്ട് നെയ്മർ വിമർശകരുടെ വായടപ്പിച്ചു.
മത്സരശേഷം സഹതാരം ബ്രൂണോ ഗിമാറസ് നെയ്മറിനെ പ്രശംസിച്ചു. “അവൻ ഒരു താരമാണ്, ഒരു പ്രതിഭയാണ്, ഞങ്ങൾക്ക് എല്ലാവർക്കും ഒരു മാതൃകയാണ്,” അദ്ദേഹം പറഞ്ഞു. “അവൻ മികച്ച കളിക്കാരൻ മാത്രമല്ല, മികച്ചൊരു വ്യക്തി കൂടിയാണ്. അവൻ മൈതാനത്തിറങ്ങുമ്പോൾ അവന് സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്. അവൻ തിരിച്ചെത്തിയതിൽ വളരെ സന്തോഷവാനാണ്.”

