ലോകകപ്പ് ഫുട്ബോളിൽ ന്യൂസിലൻഡിനെതിരെ 5-1 എന്ന വമ്പൻ ജയം നേടി ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ലിയാൻഡ്രോ ട്രോസാർഡ് ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ മത്സരത്തിൽ കെവിൻ ഡി ബ്രൂയിൻ, റൊമേലു ലുക്കാക്കു, അലക്സിസ് സലെമേക്കേഴ്സ് എന്നിവരും ബെൽജിയത്തിനായി സ്കോർ ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതെത്തിയ ബെൽജിയം ജൂലൈ ഒന്നിന് സിയാറ്റിലിൽ നടക്കുന്ന മത്സരത്തിൽ നോക്കൗട്ടിൽ ഇറങ്ങും.
തുടക്കത്തിൽ അല്പം മന്ദഗതിയിലായിരുന്നെങ്കിലും മത്സരം പുരോഗമിച്ചതോടെ ബെൽജിയം തകർപ്പൻ ഫോമിലേക്ക് ഉയരുകയായിരുന്നു. ഈജിപ്തിനോടും ഇറാനോടും സമനില വഴങ്ങി ടൂർണമെന്റിൽ പ്രതിസന്ധിയിലായിരുന്ന ബെൽജിയത്തിന് ഈ ജയം വലിയ ആശ്വാസമാണ് നൽകിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഈജിപ്തും ഇറാനും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മറുഭാഗത്ത്, ലോകകപ്പിൽ ആദ്യ ജയം സ്വപ്നം കണ്ടിറങ്ങിയ ന്യൂസിലൻഡിന് തിരിച്ചടിയായി. എലിജ ജസ്റ്റ് ന്യൂസിലൻഡിനായി ആശ്വാസഗോൾ നേടിയെങ്കിലും വമ്പൻ തോൽവിയോടെ അവർക്ക് ടൂർണമെന്റിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. നാല് വർഷം മുൻപ് ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ബെൽജിയം, ഇത്തവണ മികച്ച ഫോമിൽ നോക്കൗട്ടിലേക്ക് മുന്നേറിയത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

