റാവെന്ന ക്ലബ്ബിന്റെ ഉടമസ്ഥതയിലേക്ക് റൊണാൾഡീഞ്ഞോ; പുതിയ സംരംഭവുമായി ഫുട്ബോൾ ഇതിഹാസം
ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ബാഴ്സലോണ ഇതിഹാസം റൊണാൾഡീഞ്ഞോ ഇറ്റാലിയൻ തേർഡ് ടയർ ക്ലബ്ബായ റാവെന്നയുമായി ചേർന്ന് പുതിയൊരു ദൗത്യത്തിന് തുടക്കമിടുന്നു. 46-ാം വയസ്സിൽ ഒരു കളിക്കാരനായിട്ടല്ല, മറിച്ച് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ ഭാഗമായാണ് അദ്ദേഹം എത്തുന്നത്.
ഇഗ്നാസിയോ സിപ്രിയാനിക്കൊപ്പമാണ് ഈ മുൻ ഫുട്ബോൾ താരം ക്ലബ്ബിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നത്. ഇതിനൊപ്പം തന്റെ വ്യക്തിഗത സ്പോർട്സ് വെയർ ബ്രാൻഡ് റാവെന്ന ടീമുമായി ചേർന്ന് അദ്ദേഹം വിപണിയിൽ അവതരിപ്പിക്കുകയും ചെയ്യും.
“സിപ്രിയാനി ഗ്രൂപ്പുമായി വളരെ മികച്ചൊരു ധാരണയാണ് ഉണ്ടായത്. ഇതൊരു കളിയായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് വലിയൊരു കാര്യമായി മാറുകയായിരുന്നു,” റൊണാൾഡീഞ്ഞോ പറഞ്ഞു.
ബലോൺ ഡി ഓർ ജേതാവായ റൊണാൾഡീഞ്ഞോയുടെ ഈ പുതിയ പ്രോജക്ട് ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
എന്നാൽ താൻ കളിക്കളത്തിൽ പന്ത് തട്ടുമോ എന്ന കാര്യത്തിൽ അദ്ദേഹം ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയില്ല.
“എന്റെ ശാരീരികക്ഷമതയെക്കുറിച്ചാണോ? ഞാൻ പരമാവധി ശ്രമിക്കും. എന്തായാലും ഞാൻ റാവെന്ന പദ്ധതിയുടെ ഭാഗമായിരിക്കും. ഇനിയും നിരവധി കാര്യങ്ങൾ വരാനിരിക്കുന്നുണ്ടെന്ന് എനിക്ക് പറയാൻ കഴിയും,” അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

