ലോകകപ്പ്: സ്വീഡനെ തകർത്ത് നെതർലൻഡ്‌സ്; ബ്രോബിയും ഗാക്പോയും തിളങ്ങി
ലോകകപ്പ് ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ സ്വീഡനെതിരെ നെതർലൻഡ്‌സിന് തകർപ്പൻ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡച്ച് പട സ്വീഡനെ പരാജയപ്പെടുത്തിയത്. ലോകകപ്പ് മത്സരത്തിൽ ഒരേ ടീമിലെ രണ്ട് താരങ്ങൾ രണ്ട് ഗോൾ വീതം നേടുന്ന രണ്ടാമത്തെ സന്ദർഭമാണിത്. 2014-ൽ സ്പെയിനിനെതിരെ റോബിൻ വാൻ പേഴ്സിയും ആര്യൻ റോബനും ഇത്തരത്തിൽ നേട്ടം കൈവരിച്ചിരുന്നു. ആ നേട്ടത്തിലേക്കാണ് ബ്രയാൻ ബ്രോബിയും കോഡി ഗാക്പോയും ഇപ്പോൾ എത്തിയിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ നേടി ബ്രോബി നെതർലൻഡ്‌സിന് മികച്ച തുടക്കം നൽകി. രണ്ടാം പകുതിയിൽ കോഡി ഗാക്പോയും രണ്ട് ഗോളുകൾ സ്വന്തം പേരിലാക്കി. സ്വീഡിഷ് പ്രതിരോധത്തെ മറികടന്ന് അതിവേഗ നീക്കങ്ങളിലൂടെയാണ് നെതർലൻഡ്‌സ് ഗോൾവേട്ട നടത്തിയത്.
പകരക്കാരനായി ഇറങ്ങിയ ആന്റണി എലങ്കയിലൂടെ സ്വീഡൻ ഒരു ഗോൾ മടക്കിയെങ്കിലും, മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പകരക്കാരനായി എത്തിയ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ നെതർലൻഡ്‌സ് അഞ്ചാം ഗോളും നേടി വിജയം പൂർത്തിയാക്കി.
ഈ വിജയത്തോടെ നെതർലൻഡ്‌സ് നാല് പോയിന്റുമായി ഗ്രൂപ്പിൽ മുന്നിലെത്തി. സ്വീഡൻ മൂന്ന് പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ജപ്പാനും ടുണീഷ്യയും തങ്ങളുടെ രണ്ടാം മത്സരങ്ങൾ കളിക്കാനിരിക്കുന്നതേയുള്ളൂ.

