ലോകകപ്പിന് ഒരുങ്ങുന്ന സ്പെയിൻ ടീമിൽ ഐക്യത്തിന് മുൻഗണന നൽകുമെന്ന് പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂエン്റ
ലോകകപ്പ് ഫുട്ബോളിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സ്പെയിൻ ടീമിൽ ഐക്യത്തിനും അച്ചടക്കത്തിനും പരസ്പര ബഹുമാനത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂエン്റ വ്യക്തമാക്കി.
ദി ഗാർഡിയനുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: “ഒരു കൂട്ടായ്മയിൽ സ്വാർത്ഥതയ്ക്ക് സ്ഥാനമില്ല; ആ മാനുഷിക ബന്ധമാണ് നമുക്ക് കരുത്ത് പകരുന്നത്. ഞങ്ങൾ എപ്പോഴും ടീമിനെ ഒരു കുടുംബമായാണ് കണ്ടിരുന്നത്, ഇപ്പോൾ കളിക്കാരും അത് തന്നെ ചെയ്യുന്നു. ഞങ്ങൾ അവരോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല, അത് സ്വയം സംഭവിക്കുന്നതാണ്.”
“2010-ൽ ലോകകപ്പ് നേടിയ സ്പെയിൻ ടീമുമായി ഇപ്പോഴത്തെ ടീമിനുള്ള ഏറ്റവും വലിയ സാമ്യം ആ ഐക്യമാണ്. അന്ന് പരിശീലകനായിരുന്ന വിസെന്റെ ഡെൽ ബോസ്കെ തന്നോട് പങ്കുവെച്ച പല കാര്യങ്ങളും ഇപ്പോൾ നമ്മുടെ ടീമിലും കാണാൻ കഴിയുന്നുണ്ടെന്ന്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തലമുറകൾക്കിടയിലുള്ള പരസ്പര ബഹുമാനത്തിലാണ് ടീമിൻ്റെ ഘടന അധിഷ്ഠിതമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“അഹങ്കാരമോ വഴക്കോ ഇല്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. മികച്ച കളിക്കാരനായ ഒരു വ്യക്തിയും മോശം സ്വഭാവമുള്ള മറ്റൊരു കളിക്കാരനും തമ്മിൽ തിരഞ്ഞെടുക്കേണ്ടി വന്നാൽ, എനിക്ക് യാതൊരു സംശയവുമില്ല. ജൂനിയർ താരങ്ങൾ സീനിയർ താരങ്ങളുടെ അനുഭവസമ്പത്തിൽ നിന്നും സീനിയർ താരങ്ങൾ യുവാക്കളുടെ ഊർജ്ജസ്വലതയിൽ നിന്നും പഠിക്കുന്നു.”
“പെരുമാറ്റത്തിൻ്റെ ഉത്തരവാദിത്തം സീനിയർ താരങ്ങൾക്കാണ്. വിശ്വാസമുണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കൂ, അല്ലാത്തപക്ഷം തിരിച്ചടിയാണ് ലഭിക്കുക,” അദ്ദേഹം പറഞ്ഞു.
ടീമിലെ കളിക്കാരുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു:
“സീനിയർ ടീമിന് മുൻപേ പല കളിക്കാരുമായും എനിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. അൽവാരോ മൊറാട്ട, ഡാനി കാർവാജൽ, ഉനായി സൈമൺ, ഫാബിയൻ, റോഡ്രിഗോ, മാർക്ക് കുക്കുറെല്ല, മിക്കൽ മെറിനോ, മിക്കൽ ഒയാർസബൽ തുടങ്ങിയവരുമായി എനിക്കുള്ളത് കേവലം പരിശീലകൻ എന്നതിലുപരിയായ ഒരു ബന്ധമാണ്.”

