മുഹമ്മദ് സലായുടെ ലിവർപൂൾ വിടലിന് കാരണം ആർനെ സ്ലോട്ട്: ആരോപണവുമായി ഡെജാൻ ലോവ്‌റൻ
മുൻ ലിവർപൂൾ താരം മുഹമ്മദ് സലായുടെ അടുത്ത സുഹൃത്തായ ഡെജാൻ ലോവ്‌റൻ, ലിവർപൂളിൽ നിന്നുള്ള സലായുടെ വിടവാങ്ങലിന് ഉത്തരവാദി പരിശീലകൻ ആർനെ സ്ലോട്ട് ആണെന്ന് ആരോപിച്ചു. സലായെ കൈകാര്യം ചെയ്ത രീതിയിലാണ് പിഴവ് സംഭവിച്ചതെന്നും, അതാണ് ഈ തീരുമാനത്തിലേക്ക് താരത്തെ എത്തിച്ചതെന്നും ലോവ്‌റൻ പറഞ്ഞു.
വിൻവിൻ എന്ന മാധ്യമത്തോട് സംസാരിക്കവെയാണ് ലോവ്‌റൻ ഇക്കാര്യം വ്യക്തമാക്കിയത്. ക്ലബ് മാനേജ്‌മെന്റല്ല, മറിച്ച് പരിശീലകൻ ആർനെ സ്ലോട്ട് തന്നെയാണ് സലായുടെ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. “അവർ തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ലിവർപൂളിന്റെ മുൻ പരിശീലകൻ യുർഗൻ ക്ലോപ്പുമായി സലായ്ക്ക് വളരെ നല്ലൊരു ബന്ധമുണ്ടായിരുന്നു. അത് എപ്പോഴും കുറ്റമറ്റതായിരുന്നില്ലെങ്കിലും, അവർ പരസ്പരം വിശ്വസിച്ചിരുന്നു. ക്ലോപ്പിന് വേണ്ടി സലായ് കളിക്കളത്തിൽ എല്ലാം നൽകിയിരുന്നു, തിരിച്ചും ആ വിശ്വാസം ക്ലോപ്പ് നൽകി,” ലോവ്‌റൻ വിശദീകരിച്ചു.
എന്നാൽ ആർനെ സ്ലോട്ടിന്റെ കാര്യത്തിൽ സ്ഥിതി മറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ എട്ടു-ഒൻപത് സീസണുകളിലെ സലായുടെ പ്രകടനം മികച്ചതായിരുന്നു. സ്ലോട്ട് വന്നതിന് ശേഷമുള്ള പ്രകടനം ടീം നേരത്തെ തന്നെ നിലനിന്നിരുന്ന അവസ്ഥയിൽ ലഭിച്ചതാണ്. സലായുടെ വിടവാങ്ങൽ താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലോവ്‌റൻ പറയുന്നു.
സലായുമായുള്ള ബന്ധത്തിൽ സ്ലോട്ട് എന്തിനാണ് അകലം പാലിച്ചതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരുപക്ഷേ അതൊരു ഈഗോ പ്രശ്നമായിരിക്കാം. സലായെ കൈകാര്യം ചെയ്യാൻ സ്ലോട്ടിന് കഴിഞ്ഞില്ലെന്ന് തോന്നുന്നു. എന്നാൽ സലാ ഒരിക്കലും അഹങ്കാരിയായിരുന്നില്ല. സലായെ ആദ്യ ദിവസം മുതൽ എനിക്ക് അറിയാം, അദ്ദേഹം എപ്പോഴും ഒരേ വ്യക്തിത്വമാണ്,” ലോവ്‌റൻ പറഞ്ഞു.
ആർനെ സ്ലോട്ടിനെ നേരത്തെ മാറ്റിയിരുന്നെങ്കിൽ സലാ ലിവർപൂളിൽ തന്നെ തുടരുമായിരുന്നോ എന്ന ചോദ്യത്തിന്, “തീർച്ചയായും, അദ്ദേഹം നൂറു ശതമാനവും ലിവർപൂളിൽ തുടരുമായിരുന്നു. അത് എനിക്ക് ഉറപ്പാണ്,” എന്നായിരുന്നു ലോവ്‌റന്റെ മറുപടി.
സീസൺ അവസാനിക്കുന്നതിന് ഒരു മാസം മുൻപാണ് മുഹമ്മദ് സലാ ലിവർപൂളിൽ നിന്നുള്ള തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ആൻഫീൽഡിലെ സീസൺ അവസാനിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം, ആർനെ സ്ലോട്ടുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

