റയൽ മാഡ്രിഡ് താരം റൂഡിഗർക്കെതിരെ രൂക്ഷ വിമർശനവുമായി ഡീഗോ റിക്കോ
ലാ ലിഗ മത്സരത്തിനിടെ റയൽ മാഡ്രിഡ് പ്രതിരോധ താരം അന്റോണിയോ റൂഡിഗറിൽ നിന്ന് നേരിട്ട ശാരീരിക ആക്രമണം താൻ ഇതുവരെ പൊറുത്തിട്ടില്ലെന്ന് ഗെറ്റാഫെ ഡിഫൻഡർ ഡീഗോ റിക്കോ വ്യക്തമാക്കി. റയൽ മാഡ്രിഡും ഗെറ്റാഫെയും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഈ സംഭവം. ഈ മത്സരത്തിൽ റയൽ മാഡ്രിഡ് 1-0 ന് വിജയിച്ചിരുന്നു.
മാർച്ച് രണ്ടിന് നടന്ന ഇരുപത്തിയാറാം റൗണ്ട് മത്സരത്തിനിടെയായിരുന്നു റൂഡിഗറുമായുള്ള സംഘർഷം. വീഴുന്നതിനിടെ റൂഡിഗറിന്റെ കാൽമുട്ട് റിക്കോയുടെ തോളിലും തുടർന്ന് താടിയിലും ശക്തമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ റിക്കോ വേദന കൊണ്ട് പുളയുകയും തുടർന്ന് കളി അല്പനേരം നിർത്തിവെക്കുകയും ചെയ്തു. റഫറി അലജാൻഡ്രോ മുനിസ് മെഡിക്കൽ സംഘത്തെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തിയെങ്കിലും റൂഡിഗറിനെതിരെ ഫൗൾ വിളിക്കാൻ അദ്ദേഹം തയ്യാറായില്ല.
“എന്നെ ജീവനോടെ വിട്ടതിന് ഞാൻ അദ്ദേഹത്തോട് മാപ്പ് പറയണോ? റൂഡിഗർ വളരെ ആക്രമണോത്സുകനായി കളിക്കുന്ന താരമാണ്. എന്നാൽ ആ നിമിഷത്തിൽ അദ്ദേഹം പരിധി ലംഘിച്ചു. അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തോട് ക്ഷമിക്കാൻ കഴിയില്ല,” ഡീഗോ റിക്കോ പറഞ്ഞു.

