2026 ഫിഫ ലോകകപ്പ്: തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനം നിഷേധിച്ചു; തീരുമാനത്തിനെതിരെ ഘാന
2026-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനം നിഷേധിച്ച തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഘാന സർക്കാർ രംഗത്ത്. വെള്ളിയാഴ്ചയാണ് പാർട്ടിക്ക് കാനഡയിൽ പ്രവേശനം നിഷേധിച്ചത്. നിലവിൽ ബോസ്റ്റണിലുള്ള ഘാന ടീമിനൊപ്പമാണ് താരം ഉള്ളത്. ബുധനാഴ്ച പനാമയ്ക്കെതിരെയാണ് ലോകകപ്പിലെ ഘാനയുടെ ആദ്യ മത്സരം.
ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് ഏഴ് ബലാത്സംഗക്കേസുകളിലും ഒരു ലൈംഗികാതിക്രമക്കേസിലും പാർട്ടിക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഇതിനെത്തുടർന്ന് താരം വിചാരണ നേരിടാൻ ഒരുങ്ങുകയാണ്. എന്നാൽ എല്ലാ ആരോപണങ്ങളും പാർട്ടി നിഷേധിച്ചിട്ടുണ്ട്.
കാനഡയുടെ തീരുമാനത്തിനെതിരെ ഘാന വിദേശകാര്യ മന്ത്രാലയം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. “കാനഡയുടെ നടപടി അങ്ങേയറ്റം അന്യായവും ഏകപക്ഷീയവുമാണ്. കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള അവകാശത്തെ മാനിക്കുമ്പോൾ തന്നെ, തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു തീരുമാനം എടുക്കുന്നത് നീതിയുടെയും യുക്തിയുടെയും അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് ഘാന കരുതുന്നു,” സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ കനേഡിയൻ അധികൃതരുമായി നയതന്ത്രതലത്തിൽ ചർച്ചകൾ നടത്തിവരികയാണെന്നും സർക്കാർ അറിയിച്ചു. ലോകകപ്പിൽ പാർട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ പങ്കാളിത്തവും അതിന്റെ പ്രാധാന്യവും കണക്കിലെടുത്ത് കാനഡ തീരുമാനം പിൻവലിക്കണമെന്നും ഘാന ആവശ്യപ്പെട്ടു.
വിഷയം നയതന്ത്രതലത്തിൽ ഉന്നയിച്ചിട്ടുണ്ടെന്ന് ഘാന കായിക മന്ത്രി കോഫി ആഡംസ് സ്ഥിരീകരിച്ചു. “ഏതെങ്കിലും ഘാന പൗരന് എവിടെയെങ്കിലും അന്യായം നേരിട്ടാൽ ഞങ്ങൾ മിണ്ടാതിരിക്കില്ല. അന്താരാഷ്ട്ര നിയമങ്ങളെയും ഉടമ്പടികളെയും അവഗണിക്കുന്ന കാനഡയുടെ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം ചാനൽ വൺ ടിവിയോട് പറഞ്ഞു.
അതേസമയം, ഓരോ വിസ അപേക്ഷയും വസ്തുതകളും നിയമങ്ങളും പരിശോധിച്ച് വ്യക്തിഗതമായാണ് വിലയിരുത്തുന്നതെന്ന് കാനഡ അധികൃതർ വ്യക്തമാക്കി. രാജ്യത്തേക്ക് ആരെ പ്രവേശിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള കാനഡയുടെ അവകാശത്തെ ഫിഫയും പിന്തുണച്ചു. എന്നാൽ, ആവശ്യമായ എല്ലാ വിസ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും കാനഡയുടെ ഭാഗത്തുനിന്നുണ്ടായ ഈ തീരുമാനം ആശങ്കയുണ്ടാക്കുന്ന മുൻമാതൃകയാണെന്നാണ് ഘാന അധികൃതരുടെ നിലപാട്.

