താജിക്കിസ്ഥാനെതിരായ സൗഹൃദ മത്സരങ്ങൾ: 22 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ജൂണിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 22 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു. താജിക്കിസ്ഥാനെതിരെ നടക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ടീമിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് താരങ്ങളെയോ റയാൻ വില്യംസിനെയോ ഉൾപ്പെടുത്തിയിട്ടില്ല.
യൂണിറ്റി കപ്പിൽ ജമൈക്കയ്ക്കും സിംബാബ്‌വെക്കുമെതിരെ നടന്ന മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫിഫ റാങ്കിംഗിൽ ഒരു സ്ഥാനം കൂടി പിന്നോട്ടുപോയ ഇന്ത്യ നിലവിൽ 137-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം നടന്ന സി.എ.എഫ്.എ (CAFA) നേഷൻസ് കപ്പിൽ താജിക്കിസ്ഥാനെ 2-1 എന്ന സ്കോറിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയം ആവർത്തിക്കാനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്.
യൂണിറ്റി കപ്പിന്റെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ റയാൻ വില്യംസിനെ ടീമിൽ നിന്ന് ഒഴിവാക്കി. അദ്ദേഹത്തിന് പകരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫോർവേഡ് പാർത്ഥിബ് ഗൊഗോയിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിഫ വിൻഡോയ്ക്ക് പുറത്തായതിനാൽ മോഹൻ ബഗാൻ താരങ്ങളെ ക്ലബ്ബ് വിട്ടുനൽകിയിട്ടില്ല. ഇതോടെ മുൻപ് പ്രഖ്യാപിച്ച പ്രിലിമിനറി സ്ക്വാഡിൽ ഉണ്ടായിരുന്ന ബഗാൻ താരങ്ങൾ ജൂണിലെ സൗഹൃദ മത്സരങ്ങളിലും കളിക്കില്ല.
ജൂൺ 5, ജൂൺ 9 തീയതികളിൽ താജിക്കിസ്ഥാനെതിരെ ഇന്ത്യ കളത്തിലിറങ്ങും.
ഇന്ത്യൻ ടീം അംഗങ്ങൾ:
- ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, ഹൃതിക് തിവാരി, അൽബിനോ ഗോമസ്.
- പ്രതിരോധനിര: രാഹുൽ ഭേക്കെ, നിഖിൽ ബർല, നിഖിൽ പൂജാരി, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിങ്കൻ, ആകാഷ് മിശ്ര, ബിജോയ് വർഗീസ്, പ്രാംവീർ.
- മധ്യനിര: ജെക്സൺ സിംഗ് തൗനൗജം, മകാർട്ടൺ നിക്സൺ, നൗഫൽ പി.എൻ, റിക്കി ഷബോങ്.
- ഫോർവേഡ്: പാർത്ഥിബ് ഗൊഗോയി, എഡ്മണ്ട് ലാൽരിൻഡിക, ലാലിയൻസ്വാല ചാങ്തെ, മുഹമ്മദ് സനൻ, റഹീം അലി, ഫറൂഖ് ചൗധരി, വിക്രം പ്രതാപ് സിംഗ്.

