ലോകകപ്പ് തോൽവി: ആരാധകരോട് മാപ്പ് ചോദിച്ച് ജപ്പാൻ പരിശീലകൻ ഹാജിമെ മോറിയാസു
2026 ലോകകപ്പിൽ ബ്രസീലിനെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ജപ്പാൻ ദേശീയ ടീം പരിശീലകൻ ഹാജിമെ മോറിയാസു പ്രതികരണവുമായി രംഗത്തെത്തി. 1-2 എന്ന സ്കോറിനാണ് ജപ്പാൻ ഈ മത്സരത്തിൽ പരാജയപ്പെട്ടത്.
“ഞങ്ങളുടെ ആരാധകർക്ക് ഈ വിജയം സമ്മാനിക്കാൻ കഴിയാത്തതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. ഹെഡ് കോച്ച് എന്ന നിലയിൽ ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്കാണ്. അതുകൊണ്ട് തന്നെ എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“ഹൂസ്റ്റണിലെ സ്റ്റേഡിയത്തിലെത്തി ഞങ്ങളെ പിന്തുണച്ച ജാപ്പനീസ് ആരാധകർക്ക് നന്ദി അറിയിക്കുന്നു. കൂടാതെ, ജപ്പാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പാതിരാത്രിയിൽ ടെലിവിഷനിലൂടെയും ഓൺലൈനിലൂടെയും കളി കണ്ടു പിന്തുണച്ചവരോടും കടപ്പാടുണ്ട്.”
“ടൂർണമെന്റിൽ നിന്ന് ഈ ഘട്ടത്തിൽ പുറത്താകേണ്ടി വന്നത് ഏറെ വേദനിപ്പിക്കുന്നു. എന്നാൽ ഈ മത്സരത്തിൽ താരങ്ങൾ പരമാവധി പരിശ്രമിച്ചു. ഒരോ ദിവസവും അർപ്പണബോധത്തോടെയാണ് അവർ പരിശീലനവും പ്രവർത്തനങ്ങളും നടത്തിയത്. കോച്ചിംഗ് സ്റ്റാഫും സപ്പോർട്ട് പേഴ്സണലും ഈ യാത്രയിൽ മികച്ച പിന്തുണ നൽകി. ഞങ്ങൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ഈ തോൽവി ഇപ്പോൾ വലിയ നിരാശ നൽകുന്നുണ്ടെങ്കിലും, ഈ ഫലത്തെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ തിരിച്ചുവരാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” മോറിയാസു കൂട്ടിച്ചേർത്തു.
ലോകകപ്പ് പ്ലേഓഫ് റൗണ്ടിലെ ആദ്യ ഘട്ടം മറികടക്കുന്നതിൽ ജപ്പാൻ ദേശീയ ടീം പരാജയപ്പെടുന്നത് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ്.

