ലണ്ടനിലെ തുടക്കം പ്രയാസകരമായിരുന്നുവെന്ന് ചെൽസി താരം ജോറെൽ ഹാത്തോ
കഴിഞ്ഞ വേനൽക്കാലത്ത് വൻ തുകയ്ക്ക് ചെൽസിയിലെത്തിയ താൻ ലണ്ടനിലെ തുടക്കത്തിൽ വലിയ പ്രയാസങ്ങൾ നേരിട്ടതായി ഡിഫൻഡർ ജോറെൽ ഹാത്തോ വെളിപ്പെടുത്തി.
40 ദശലക്ഷം യൂറോയോളം മുടക്കിയാണ് 20 വയസ്സുള്ള ഹാത്തോയെ ചെൽസി സ്വന്തമാക്കിയത്. എന്നാൽ തുടക്കത്തിൽ പുതിയ ക്ലബ്ബുമായി ഇണങ്ങിചേരാൻ താൻ ബുദ്ധിമുട്ടിയെന്നും അർഹിച്ച നിലവാരത്തിൽ കളിക്കാൻ സാധിച്ചില്ലെന്നും താരം വ്യക്തമാക്കി.
“ആദ്യത്തെ കുറച്ചു മാസങ്ങൾ വളരെ കടുപ്പമായിരുന്നു. എനിക്ക് കാര്യങ്ങൾ അത്ര സുഖകരമായി തോന്നിയില്ല, അവസരങ്ങളും കുറവായിരുന്നു. കളിച്ചപ്പോഴാകട്ടെ, അയാക്സിൽ പുറത്തെടുത്തതുപോലെയുള്ള മികച്ച പ്രകടനം കാഴ്ചവെക്കാൻ എനിക്ക് കഴിഞ്ഞതുമില്ല,” ഹാത്തോ പറഞ്ഞു.
ക്ലബ്ബിൽ പരിശീലകനെ മാറ്റിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ ഹെഡ് കോച്ച് ലിയാം റോസീനിയർ തനിക്ക് കൂടുതൽ അവസരങ്ങൾ നൽകുകയായിരുന്നു.
“അതൊരു വലിയ അവസരമായിരുന്നു. ഞാൻ അത് ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്തു,” താരം കൂട്ടിച്ചേർത്തു.
ഈ വർഷം തുടക്കം മുതൽ ചെൽസി ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയ ഹാത്തോ, അയാക്സിൽ താൻ കാണിച്ചിരുന്ന ആത്മവിശ്വാസവും സ്ഥിരതയും വീണ്ടെടുത്തിരിക്കുകയാണ്.
“എന്റെ ആത്മവിശ്വാസം വർദ്ധിച്ചു. ഒടുവിൽ അയാക്സിൽ ഉണ്ടായിരുന്ന അതേ താളം എനിക്ക് തിരിച്ചുകിട്ടി.”
“ഇപ്പോൾ ഞാൻ പൂർണ്ണമായ ഫോമിലാണ്,” അദ്ദേഹം പറഞ്ഞു.

