റയൽ മാഡ്രിഡ് പരിശീലകനാകില്ലെന്ന് യുർഗൻ ക്ലോപ്പ്; അഭ്യൂഹങ്ങൾ തള്ളി ഏജന്റ്
റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി യുർഗൻ ക്ലോപ്പ് എത്തുമെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ഏജന്റ് രംഗത്തെത്തി. ക്ലോപ്പ് റയൽ മാഡ്രിഡ് മാനേജർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഏജന്റ് വ്യക്തമാക്കി.
ലിവർപൂളിന്റെ മുൻ പരിശീലകനായ യുർഗൻ ക്ലോപ്പിനെ എൻറിക് റിക്വെൽമെയുടെ പ്രസിഡൻഷ്യൽ പ്രോജക്റ്റുമായി ബന്ധപ്പെടുത്തി പ്രചരിച്ച വാർത്തകൾ മാർക്ക് കൊസിക്കെ നിഷേധിച്ചു. സ്‌കൈ സ്‌പോർട്‌സ് ഡിഇയോടും മാധ്യമപ്രവർത്തകൻ ഫ്ലോറിയൻ പ്ലെറ്റൻബെർഗിനോടും അദ്ദേഹം ഇക്കാര്യം വ്യക്തമായി പറഞ്ഞു: “ഇതൊരു ശല്യപ്പെടുത്തുന്ന വാർത്തയാണ്. ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങാൻ ക്ലോപ്പ് ആഗ്രഹിക്കുന്നില്ല. റെഡ് ബുളിൽ അദ്ദേഹം സന്തുഷ്ടനാണ്.”
ഞായറാഴ്ച നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ക്ലോപ്പും റൗളും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ച തന്നെ ക്രമീകരിക്കുമെന്ന് റിക്വെൽമെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏജന്റിന്റെ നിഷേധക്കുറിപ്പ് വരുന്നത്.
ഹാളണ്ടിനെ റയൽ മാഡ്രിഡിൽ എത്തിക്കുമെന്ന വാഗ്ദാനം നേരത്തെ ഹാളണ്ടിന്റെ പ്രതിനിധികൾ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് റിക്വെൽമെയുടെ ക്യാമ്പയിന് തിരിച്ചടിയായി ക്ലോപ്പിന്റെ കാര്യത്തിലും വ്യക്തത വരുന്നത്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായ റിക്വെൽമെയുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ പ്രയാസമാണെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

