പരിക്ക്: മുഹമ്മദ് സലായ്ക്ക് ഈ സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും
പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റതോടെ മുഹമ്മദ് സലായ്ക്ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. മത്സരത്തിന്റെ 60-ാം മിനിറ്റിൽ പരിക്കേറ്റ താരം ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് മൈതാനം വിട്ടു. 3-1 ന് ലിവർപൂൾ വിജയിച്ച മത്സരത്തിലായിരുന്നു സംഭവം.
ഈജിപ്ത് ദേശീയ ടീം ഡയറക്ടർ ഇബ്രാഹിം ഹസ്സനാണ് സലായുടെ പരിക്ക് സംബന്ധിച്ച ഔദ്യോഗിക വിവരം സ്ഥിരീകരിച്ചത്. നാല് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നതിനാൽ, ഇനി ലിവർപൂളിന്റെ കുപ്പായത്തിൽ സലാഹ് കളിക്കില്ല. വിഷയത്തിൽ ലിവർപൂൾ ക്ലബ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
ഈ സീസണോടെ ക്ലബ് വിടുമെന്ന് 33 കാരനായ സലാഹ് നേരത്തെ അറിയിച്ചിരുന്നു. മെയ് 24-ന് ബ്രെന്റ്ഫോർഡിനെതിരായ അവസാന മത്സരത്തിൽ കളത്തിലിറങ്ങാൻ സാധിക്കാത്ത സലാഹ്, വാക്കുകളിലൂടെയാകും ആരാധകരോട് വിടപറയുക.
പരിക്കേറ്റെങ്കിലും ലോകകപ്പിന് മുൻപായി സലാഹ് പൂർണ്ണ കായികക്ഷമത കൈവരിക്കുമെന്ന് ഹസ്സൻ വ്യക്തമാക്കി. ഗ്രൂപ്പ് ജിയിൽ ബെൽജിയം, ന്യൂസിലാൻഡ്, ഇറാൻ എന്നിവർക്കൊപ്പമാണ് ഈജിപ്ത് മത്സരിക്കുന്നത്. ജൂൺ 11-ന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് ആരംഭിക്കുന്നത്.
ലിവർപൂളിന്റെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോൾവേട്ടക്കാരൻ എന്ന നേട്ടത്തോടെയാണ് സലാഹ് തന്റെ ക്ലബ് കരിയർ അവസാനിപ്പിക്കുന്നത്. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 12 ഗോളുകളും 9 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.

