2026 ലോകകപ്പ്: ബ്രസീലിനെതിരായ സമനിലയ്ക്ക് ശേഷം പ്രതികരണവുമായി മൊറോക്കോ പരിശീലകൻ
2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ബ്രസീലിനെതിരെ സമനില (1-1) വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മൊറോക്കോ ദേശീയ ടീം പരിശീലകൻ മുഹമ്മദ് ഔഹബി രംഗത്തെത്തി. ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ടീമിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ആസൂത്രണം ചെയ്തതെല്ലാം നടപ്പിലാക്കി. എന്നാൽ കാർലോ ആഞ്ചലോട്ടിക്ക് എതിരായാണ് ഞാൻ മത്സരിച്ചത്, അതിനാൽ അത് അത്ര എളുപ്പമായിരുന്നില്ല,” ഔഹബി പറഞ്ഞു.
വിജയം ലക്ഷ്യമിട്ടാണ് ടീം ഇറങ്ങിയതെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ജയം സ്വന്തമാക്കാൻ സാധിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചു. “ഞങ്ങൾക്ക് വിജയിക്കണമെന്നുണ്ടായിരുന്നു, കളിക്കാരും ജയം ആഗ്രഹിച്ചു. എന്നാൽ വിജയം കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതെ പോയത് ഒരു നഷ്ടമായി തോന്നി,” അദ്ദേഹം കൂട്ടിച്ചേർത്തു.
കളിക്കാരുടെ പ്രകടനത്തെക്കുറിച്ചും കടുത്ത കാലാവസ്ഥയെക്കുറിച്ചും പരിശീലകൻ പരാമർശിച്ചു. “പകരക്കാരായി ഇറങ്ങിയ കളിക്കാർ നന്നായി കളിച്ചു. കടുത്ത ചൂട് കളിക്കാരെ തളർത്തി. ഇതിൽ പലരും ആദ്യമായാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു എളുപ്പമുള്ള കാര്യമല്ല,” ഔഹബി വ്യക്തമാക്കി.

