റയൽ മാഡ്രിഡിലേക്ക് നിക്കോ പാസിനെ തിരികെ എത്തിക്കാൻ മൗറീഞ്ഞോയുടെ നീക്കം
റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകനായി ചുമതലയേൽക്കുന്ന ജോസ് മൗറീഞ്ഞോ തന്റെ ആദ്യത്തെ പ്രധാന ദൗത്യമായി നിക്കോ പാസിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു.
ടീം ഘടനയിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്ന മൗറീഞ്ഞോ, നിലവിൽ കോമോയ്ക്ക് വേണ്ടി കളിക്കുന്ന 21 വയസ്സുകാരനായ ഈ അറ്റാക്കിങ് മിഡ്‌ഫീൽഡറെ മടക്കി കൊണ്ടുവരുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കാൻ റയൽ മാഡ്രിഡ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.
ഇറ്റലിയിലെ സീരി എയിൽ മികച്ച പ്രകടനമാണ് അർജന്റീന താരമായ നിക്കോ പാസ് പുറത്തെടുക്കുന്നത്. സീസണിൽ 12 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ താരം, കോമോയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചു.
ലഭ്യമായ വിവരങ്ങൾ പ്രകാരം, മൗറീഞ്ഞോ കഴിഞ്ഞ ദിവസങ്ങളിൽ നിക്കോ പാസുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട 4-2-3-1 ഫോർമേഷനിൽ താരത്തെ ഒരു പ്രധാന കേന്ദ്രബിന്ദുവായി മൗറീഞ്ഞോ കാണുന്നു.
താരത്തെ തിരിച്ചെടുക്കുന്നതിനോട് റയൽ മാഡ്രിഡിന് അനുകൂലമായ നിലപാടാണുള്ളത്. അതേസമയം, മുന്നേറ്റനിരയിലെ സന്തുലിതാവസ്ഥ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്ന് ക്ലബ് അധികൃതർ വ്യക്തമാക്കുന്നു.
അറ്റാക്കിങ് വിഭാഗത്തിൽ താരങ്ങളുടെ എണ്ണം കൂടുതലായതിനാൽ, ചിലരെ ഒഴിവാക്കുന്നത് വഴി പുതിയ മാറ്റങ്ങൾക്ക് ഇടം കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള ആഭ്യന്തര ചർച്ചകൾ ക്ലബ്ബിൽ നടക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ബ്രാഹിം ഡയസിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും, സാൻ്റിയാഗോ ബെർണബ്യൂവിൽ തന്നെ തുടരാനും തന്റെ സ്ഥാനം നിലനിർത്താനുമുള്ള പോരാട്ടത്തിലാണ് താരമെന്നാണ് റിപ്പോർട്ടുകൾ.

