റയൽ മാഡ്രിഡിലേക്ക് മടങ്ങാൻ ജോസ് മൗറീഞ്ഞോ താല്പര്യപ്പെടുന്നു
റയൽ മാഡ്രിഡിന്റെ പരിശീലകനായി വീണ്ടും തിരിച്ചെത്താൻ താല്പര്യമുണ്ടെന്ന് പോർച്ചുഗീസ് കോച്ച് ജോസ് മൗറീഞ്ഞോ അറിയിച്ചതോടെ, അദ്ദേഹം ക്ലബ്ബിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാർത്തകൾ സജീവമാകുന്നു. സാന്റിയാഗോ ബെർണാബ്യൂവിലേക്ക് മടങ്ങാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മൗറീഞ്ഞോ തന്റെ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ്ബിന്റെ അടുത്ത പരിശീലകനെ കുറിച്ചുള്ള തീരുമാനങ്ങൾ അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
2010 മുതൽ 2013 വരെ റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന മൗറീഞ്ഞോ, അക്കാലയളവിൽ ക്ലബ്ബിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ബാഴ്‌സലോണയുടെ ആധിപത്യത്തിന് തടയിടാനും ടീമിനെ കൂടുതൽ കരുത്തുറ്റതാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
2011-ൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കാൻ മൗറീഞ്ഞോയുടെ കീഴിൽ റയലിന് സാധിച്ചു. കൂടാതെ 2011/12 സീസണിലെ ലാ ലിഗ കിരീടവും അവർ നേടി. ആ സീസണിൽ 100 പോയിന്റുകൾ, 121 ഗോളുകൾ, 32 വിജയങ്ങൾ എന്നിവയടക്കം പല ചരിത്രനേട്ടങ്ങളും മാഡ്രിഡ് കുറിച്ചു.
എങ്കിലും, ആധുനിക ഫുട്ബോളിലെ ഉയർന്ന നിലവാരത്തിൽ മൗറീഞ്ഞോ ഇപ്പോഴും എത്രത്തോളം അനുയോജ്യനാണെന്ന കാര്യത്തിൽ പലരും സംശയം ഉന്നയിക്കുന്നുണ്ട്. റയൽ വിട്ട ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ, റോമ എന്നീ ക്ലബ്ബുകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ സമ്മിശ്രമായിരുന്നു.
റോമയിൽ യൂറോപ്യൻ വിജയം നേടാനായെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്ഥിരത പുലർത്താൻ സാധിച്ചില്ല. ടോട്ടൻഹാം പരിശീലകനായിരിക്കെ കാര്യമായ കിരീടനേട്ടങ്ങളും ഉണ്ടായില്ല.
മുൻ പരിശീലകരെ തിരിച്ചുകൊണ്ടുവന്നതിൽ റയൽ മാഡ്രിഡ് മുൻപ് വിജയം കണ്ടിട്ടുണ്ട്. സിനദിൻ സിദാനും കാർലോ ആഞ്ചലോട്ടി എന്നിവർ പിന്നീട് തിരിച്ചെത്തിയപ്പോൾ ചാമ്പ്യൻസ് ലീഗ് നേട്ടങ്ങൾ ക്ലബ്ബിന് സമ്മാനിച്ചിരുന്നു.

