മൈക്കൽ ഒലിസെ ഭാവിയിലെ ബാലൺ ഡി ഓർ ജേതാവാകുമെന്ന് പാട്രിക് വിയേര
ബയേൺ മ്യൂണിക്ക് വിങ്ങർ മൈക്കൽ ഒലിസെയെ വാനോളം പുകഴ്ത്തി മുൻ ഫ്രഞ്ച് ക്യാപ്റ്റൻ പാട്രിക് വിയേര. സിനദിൻ സിദാനെപ്പോലെയുള്ള ഇതിഹാസ താരങ്ങളുടെ നിലവാരത്തിലേക്ക് ഉയരാനും ഭാവിയിൽ ബാലൺ ഡി ഓർ പുരസ്കാരം നേടാനും ഒലിസെയ്ക്ക് കഴിയുമെന്ന് വിയേര അഭിപ്രായപ്പെട്ടു.
ലെ ലിക്കിപ്പിനോട് (L’Equipe) സംസാരിക്കവേയാണ് ഒലിസെയുടെ സാങ്കേതിക മികവിനെയും സർഗാത്മകതയെയും വേഗത്തിലുള്ള വളർച്ചയെയും വിയേര എടുത്തുപറഞ്ഞത്.
“അവൻ സിദാനെപ്പോലെയോ പ്ലാറ്റിനിയെപ്പോലെയോ ഉള്ള താരമാകുമോ എന്നത് കാലം തെളിയിക്കും. എന്നാൽ, അത്തരമൊരു നിലവാരത്തിലേക്ക് എത്താനുള്ള കഴിവ് അവനുണ്ടെന്ന് എനിക്ക് ഉറപ്പാണ്. സിദാനിലേതുപോലെയുള്ള ക്രിയേറ്റിവിറ്റിയും ഫിനസും കാര്യക്ഷമതയും ഒലിസെയുടെ പ്രത്യേകതയാണ്,” വിയേര പറഞ്ഞു.
ഈ സീസണിൽ ബയേൺ മ്യൂണിക്കിന് വേണ്ടി ഒലിസെ കാഴ്ചവെച്ച പ്രകടനങ്ങൾ അവന്റെ അസാധാരണമായ വളർച്ചയുടെ തെളിവാണെന്ന് വിയേര കൂട്ടിച്ചേർത്തു. പരിചയസമ്പത്ത് കൂടുന്തോറും താരം കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
“ഈ സീസണിൽ ബയേണിനായി അവൻ ചെയ്ത കാര്യങ്ങൾ അസാധാരണമാണ്. ക്ലബ് തലത്തിലും ഫ്രഞ്ച് ദേശീയ ടീമിലും കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ അവൻ പൂർണ്ണ വളർച്ചയിലേക്ക് എത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ ഒലിസെ സ്വന്തമാക്കുമെന്ന് തന്നെയാണ് വിയേരയുടെ വിശ്വാസം.
“ലളിതമായി പറഞ്ഞാൽ, അവൻ ഭാവിയിലെ ബാലൺ ഡി ഓർ ജേതാവാണ്. ലോകകപ്പിലെ പ്രകടനം അവന് കൂടുതൽ ആത്മവിശ്വാസം നൽകുകയും, അതുവഴി ലോക ഫുട്ബോളിൽ അവൻ വലിയൊരു താരമായി മാറുകയും ചെയ്യും,” വിയേര പറഞ്ഞു നിർത്തി.

