ബ്രസീലിയൻ താരം റാഫിഞ്ഞയ്ക്ക് പരിക്ക്; എഫ്സി ബാഴ്സലോണയ്ക്ക് തിരിച്ചടി
ബ്രസീലിന് വേണ്ടി കളിക്കുന്നതിനിടെ എഫ്സി ബാഴ്സലോണ വിങ്ങർ റാഫിഞ്ഞയ്ക്ക് ഹാംസ്ട്രിംഗ് ഇഞ്ച്വറി സംഭവിച്ചു. ഹെയ്തിക്കെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ വലതു തുടയിൽ ശക്തമായ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് 29-കാരനായ താരത്തിന് കളി തുടരാനായില്ല. ഹാംസ്ട്രിംഗിൽ പേശികൾക്ക് ക്ഷതമേറ്റതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി ‘ആര’ (ARA) റിപ്പോർട്ട് ചെയ്യുന്നു.
ഈ സീസണിൽ റാഫിഞ്ഞയെ തുടർച്ചയായി വേട്ടയാടുന്ന പരിക്കുകളിൽ ഒന്നാണിത്. നേരത്തെയും പേശികൾക്കുണ്ടായ പ്രശ്നങ്ങൾ ക്ലബ്ബിനും രാജ്യത്തിനുമായി കളിക്കുന്നതിൽ നിന്നും താരത്തെ പലതവണ തടഞ്ഞിരുന്നു.
പരിക്കിന്റെ വ്യാപ്തിയും എത്രനാൾ വിശ്രമം വേണ്ടിവരും എന്നതും സംബന്ധിച്ചുള്ള കൂടുതൽ മെഡിക്കൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ബാഴ്സലോണ അധികൃതർ. ടൂർണമെന്റിൽ ബ്രസീലിന്റെ ബാക്കി മത്സരങ്ങൾ റാഫിഞ്ഞയ്ക്ക് നഷ്ടമാകാനാണ് സാധ്യത.

