“എന്റെ പ്രവർത്തികൾ ശരിയായില്ല” – ജോർദാനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിൽ മാപ്പ് പറഞ്ഞ് അലക്സ് ഇവോബി
മാർച്ച് 31-ന് ജോർദാനുമായുള്ള സൗഹൃദ മത്സരം 2-2 സമനിലയിൽ അവസാനിച്ചപ്പോൾ, മത്സരത്തിനിടെ ചുവപ്പ് കാർഡ് ലഭിച്ച സംഭവത്തിൽ നൈജീരിയൻ മിഡ്ഫീൽഡർ അലക്സ് ഇവോബി ഖേദം പ്രകടിപ്പിച്ചു.
തുർക്കിയിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ജോർദാൻ താരം ആമർ ജാമൗസ് തടഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഇവോബി രോഷാകുലനായി പ്രതികരിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് താരത്തിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ നൈജീരിയക്ക് പത്തുപേരുമായാണ് മത്സരം പൂർത്തിയാക്കേണ്ടി വന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻ ആഴ്‌സണൽ താരം കൂടിയായ ഇവോബി സംഭവത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തത്.
“ഞാൻ ചെയ്ത കാര്യത്തെക്കുറിച്ച് വ്യക്തമാക്കാനും എന്റെ സഹതാരങ്ങളോടും പരിശീലകരോടും നൈജീരിയൻ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരോടും മാപ്പ് പറയാനും ആഗ്രഹിക്കുന്നു. എന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം ശരിയായില്ല, അതുകൊണ്ടാണ് എനിക്ക് പുറത്തുപോകേണ്ടി വന്നത്,” ഇവോബി പറഞ്ഞു.
“ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം. മത്സരം തോൽക്കാതെ സമനിലയിൽ പിടിക്കാനായി എന്നത് പോസിറ്റീവായ കാര്യമാണ്.”
“ഈ തെറ്റിന് ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു,” ഫുൾഹാം താരം കൂട്ടിച്ചേർത്തു.

