ചെൽസി പരിശീലക സ്ഥാനത്ത് ലിയാം റോസെനിയർ തുടരില്ലെന്ന് ടിം ഷെർവുഡ്
ലണ്ടൻ ക്ലബ്ബായ ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് ലിയാം റോസെനിയർ പുറത്തായേക്കുമെന്ന് മുൻ ഇംഗ്ലണ്ട് താരം ടിം ഷെർവുഡ് അഭിപ്രായപ്പെട്ടു. പ്രീമിയർ ലീഗിൽ ബ്രൈറ്റണിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഷെർവുഡിന്റെ പ്രതികരണം. ഈ പരാജയത്തോടെ തുടർച്ചയായ അഞ്ച് മത്സരങ്ങളിലാണ് ചെൽസി തോൽവി വഴങ്ങിയത്.
ടാക്റ്റിക്കലായും, പന്ത് കൈവശം വെക്കുന്നതിലും, ബിൽഡ്-അപ്പ് പ്ലേയിലും തുടങ്ങി എല്ലാ മേഖലകളിലും ചെൽസി പൂർണമായി പരാജയപ്പെട്ടു. ടീമിലെ ഓരോ താരവും സ്വന്തം നിലയ്ക്കാണ് കളിച്ചത്. ടീമിൽ ഒത്തൊരുമയോ ആത്മവിശ്വാസമോ കാണാനില്ലായിരുന്നു. മത്സരം അവസാനിക്കാൻ 20 മിനിറ്റ് ബാക്കിനിൽക്കെ തന്നെ പകുതിയോളം കാണികൾ സ്റ്റേഡിയം വിട്ടുപോയി.
കളിക്കാരുടെ കഴിവ് മാത്രമല്ല, ഈ ജേഴ്സി അണിയാനുള്ള ആഗ്രഹമാണ് പ്രധാനം. ബ്രൈറ്റൺ താരങ്ങൾക്ക് ഗ്രൗണ്ടിൽ അത്രയധികം സ്ഥലം ലഭിച്ചത് ലജ്ജാകരമാണ്. രണ്ടാം പകുതിയിൽ റോസെനിയർ മാറ്റങ്ങൾ വരുത്തിയെങ്കിലും അതിന് മുമ്പേ അദ്ദേഹം പ്രതികരിക്കണമായിരുന്നു.
ഇങ്ങനെ പറയുന്നതിൽ എനിക്ക് സന്തോഷമില്ല, എന്നാൽ ബ്ലൂസിന്റെ ക്യാമ്പിൽ ഇപ്പോൾ ഒരു പരാജയ മനോഭാവം നിലനിൽക്കുന്നുണ്ട്. ഈ പ്രതിസന്ധിയിൽ നിന്ന് റോസെനിയർക്ക് തലയൂരുക എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളിൽ ജോലി തുടരുക ഏത് പരിശീലകനും പ്രയാസകരമാണ്. നിലവിൽ വികസനത്തിന്റെ പാതയിലുള്ള ക്ലബ്ബാണ് ചെൽസി എന്നും ഷെർവുഡ് കൂട്ടിച്ചേർത്തു.

