ബാഴ്‌സലോണയുടെ നോട്ടം വിക്ടർ ഒസിമെനിലേക്ക്; ലക്ഷ്യം ജൂലിയൻ അൽവാരസ് തന്നെ
ഗലാറ്റസറെ സ്ട്രൈക്കർ വിക്ടർ ഒസിമെനെ വേനൽക്കാല ട്രാൻസ്ഫർ വിപണിയിൽ സ്വന്തമാക്കാൻ ബാഴ്‌സലോണ പദ്ധതിയിടുന്നതായി ‘ദ അത്ലറ്റിക്’ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജൂലിയൻ അൽവാരസിനെ ടീമിലെത്തിക്കുന്നതിനാണ് ബാഴ്‌സലോണ നിലവിൽ മുൻഗണന നൽകുന്നത്.
വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീനൻ താരമായ അൽവാരസിനെ ടീമിൽ എത്തിക്കാൻ ബാഴ്‌സലോണ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, താരത്തെ വിൽക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. ഇതിനോടകം തന്നെ 100 ദശലക്ഷം യൂറോയുടെ ബിഡ് അത്‌ലറ്റിക്കോ തള്ളിക്കളയുകയും ചെയ്തിരുന്നു.
അൽവാരസിനായുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറാൻ ബാഴ്‌സലോണ തയ്യാറല്ലെങ്കിലും, ബദൽ മാർഗങ്ങളെക്കുറിച്ചും ക്ലബ്ബ് ആലോചിക്കുന്നുണ്ട്. തുർക്കിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നൈജീരിയൻ താരമായ ഒസിമെൻ കുറച്ചുകാലമായി ബാഴ്‌സയുടെ നിരീക്ഷണത്തിലുണ്ട്.
റിയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ഒസിമെനായി രംഗത്തുണ്ട്. താരത്തെ വിട്ടുനൽകാൻ ഗലാറ്റസറെക്ക് താൽപ്പര്യമില്ലെങ്കിലും, വലിയൊരു തുക ഓഫർ ചെയ്താൽ ക്ലബ്ബ് തീരുമാനം മാറ്റിയേക്കാം. പരിശീലകൻ ഫ്ലിക്കിന്റെ കീഴിൽ കളിക്കുമ്പോൾ ഒസിമെൻ മികച്ച ഫോമിലേക്ക് ഉയരുമെന്നും യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി മാറുമെന്നുമാണ് ബാഴ്‌സലോണ കരുതുന്നത്.
ചെൽസിയുടെ ജോവോ പെഡ്രോയെയും ബാഴ്‌സലോണ ഒരു ബദൽ ഓപ്ഷനായി പരിഗണിക്കുന്നുണ്ട്. എന്നാൽ, പെഡ്രോയെ വിട്ടുനൽകാൻ ചെൽസി തയ്യാറല്ല.

