കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞയുടെ മാതാവിനെ അമേരിക്കയിലെത്തിക്കാൻ നടപടികളുമായി യു.എസ് അധികൃതർ
ലോകകപ്പിൽ സ്പെയിനിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേപ് വെർദെ ഗോൾകീപ്പർ വോസിഞ്ഞയുടെ മാതാവിനെ അമേരിക്കയിൽ എത്തിക്കാൻ യു.എസ് അധികൃതർ ശ്രമം തുടങ്ങി. വീസ സംബന്ധമായ തടസ്സങ്ങൾ കാരണം മകന്റെ മത്സരം നേരിൽ കാണാൻ സാധിക്കാതെ പോയ സാഹചര്യത്തിലാണ് നടപടി.
ഞായറാഴ്ച നടക്കുന്ന ഉറുഗ്വേയുമായുള്ള മത്സരത്തിന് മുൻപ് അനാ കാൻഡിഡ എവോറയെ മയാമിയിലെത്തിക്കാനുള്ള യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതായി ഹൗസ് മൈനോറിറ്റി ലീഡർ ഹക്കിം ജെഫ്രിസ് അറിയിച്ചു. ഇതിനായുള്ള എല്ലാ ഫീസുകളും ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. കേപ് വെർദെയുടെ ചരിത്രപരമായ ലോകകപ്പ് അരങ്ങേറ്റത്തിൽ ഏഴ് സേവുകളുമായി തിളങ്ങിയ വോസിഞ്ഞ, സാമ്പത്തികവും വീസ സംബന്ധവുമായ തടസ്സങ്ങൾ കാരണമാണ് തന്റെ കുടുംബത്തിന് നേരത്തെ യാത്ര ചെയ്യാൻ കഴിയാതിരുന്നതെന്ന് വ്യക്തമാക്കി.
ഈ സംഭവം അമേരിക്കയുടെ യാത്രാ നിയന്ത്രണങ്ങൾക്കെതിരായ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പല ആരാധകർക്കും ടൂർണമെന്റിനായി അമേരിക്കയിലെത്താൻ സാധിക്കാത്തതിനെതിരെ സെനഗൽ ക്യാപ്റ്റൻ കലിദൂ കൗലിബാലി രംഗത്തെത്തി.

