മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്‌ടെക സ്റ്റേഡിയത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ 2026 ഫിഫ ലോകകപ്പിന് വ്യാഴാഴ്ച രാത്രി തുടക്കമായി. ആതിഥേയരായ മെക്സിക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കി. എന്നാൽ മത്സരഫലത്തേക്കാൾ ഉപരിയായി, റഫറി വിൽട്ടൺ സാംപിയോ പുറത്തെടുത്ത മൂന്ന് ചുവപ്പ് കാർഡുകളാണ് ഈ മത്സരം ശ്രദ്ധേയമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ യായ സിതോലെ, തെംബ സ്വാനെ എന്നിവർക്ക് പുറമെ അവസാന നിമിഷങ്ങളിൽ മെക്സിക്കോയുടെ സീസർ മോണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചതോടെ ഇരു ടീമുകളിലെയും താരങ്ങൾക്ക് കളം വിടേണ്ടി വന്നു.
മത്സരം നിയന്ത്രിച്ച ബ്രസീലിയൻ റഫറി വിൽട്ടൺ സാംപിയോ ദീർഘകാലമായി അന്താരാഷ്ട്ര ഫുട്ബോൾ രംഗത്ത് പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥനാണ്.
1981-ൽ ബ്രസീലിലെ ടെറെസിന ഡി ഗോയാസിലാണ് ഇദ്ദേഹം ജനിച്ചത്. 2009-ൽ ബ്രസീലിന്റെ പ്രീമിയർ ലീഗിൽ റഫറിയായി ചുമതലയേറ്റ അദ്ദേഹം, പിന്നീട് രാജ്യത്തെ മുൻനിര റഫറിയായി മാറി. 2013-ലാണ് ഇദ്ദേഹത്തിന് ഫിഫ ബാഡ്ജ് ലഭിച്ചത്.
കോപ്പ ലിബർട്ടഡോറസ്, കോപ്പ സുഡാമെറിക്കാന, കോപ്പ അമേരിക്ക, ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവയ്ക്ക് പുറമെ നിരവധി ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിലും അദ്ദേഹം റഫറിയിങ് സംഘത്തിന്റെ ഭാഗമായിരുന്നു.
കർശനമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ പ്രശസ്തനാണ് സാംപിയോ. ചുവപ്പ് കാർഡ് നൽകുന്ന കാര്യത്തിൽ യാതൊരു മടിയും കാണിക്കാത്തതാണ് അദ്ദേഹത്തിന്റെ ശൈലി.
സാംപിയോ ചർച്ചയാകുന്നു
മത്സരത്തിനിടെ റഫറി ധരിച്ചിരുന്ന കമ്മ്യൂണിക്കേഷൻ ഉപകരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇത് ഗെയിമിങ് ഹെഡ്‌സെറ്റ് പോലെയിരിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. മൂന്ന് ചുവപ്പ് കാർഡുകൾ കൂടി പുറത്തുവന്നതോടെ ലോകകപ്പ് ഉദ്ഘാടന മത്സരം കൂടുതൽ ചർച്ചാ വിഷയമായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്പെഫെലോ സിതോലെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. പിന്നീട് റോബർട്ടോ അൽവാരഡോയുടെ മുഖത്ത് അടിച്ചതിന് വിഎആർ (VAR) പരിശോധനയ്ക്ക് ശേഷം തെംബ സ്വാനെയെയും പുറത്താക്കി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെക്സിക്കോ ഡിഫൻഡർ സീസർ മോണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചു.
ജൂലിയൻ ക്വിനോണസ്, റൗൾ ജിമെനെസ് എന്നിവരുടെ ഗോളുകൾക്കാണ് മെക്സിക്കോ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

