ലണ്ടനിൽ നടന്ന യൂണിറ്റി കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. ജമൈക്കയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഇതോടെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ പുറത്താവുകയും ചെയ്തു. ചാൾട്ടൺ അത്ലറ്റിക് ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ‘ദ വാലി’ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ കോർട്ട്നി ക്ലാർക്കിലൂടെ ജമൈക്ക ലീഡ് നേടി. ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു ഈ ഗോൾ. തുടർന്നും ജമൈക്ക ആക്രമിച്ച് കളിച്ചെങ്കിലും ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികച്ച പ്രകടനം ഇന്ത്യക്ക് തുണയായി. രണ്ടാം പകുതിയിൽ ഇന്ത്യ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. 78-ാം മിനിറ്റിൽ കഹീം ഡിക്സൺ ജമൈക്കയ്ക്കായി രണ്ടാം ഗോളും കൂടി നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു.
ഈ മത്സരത്തിലൂടെ നൗഫൽ പി.എൻ, റിക്കി ഷബോംഗ് എന്നിവർ ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചു. എഡ്മണ്ട് ലാൽറിൻഡിക്ക ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുകയും ചെയ്തു. 2002-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ബ്രിട്ടീഷ് മണ്ണിൽ കളിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ സിംബാബ്‌വെയെ ഇന്ത്യ നേരിടും. നൈജീരിയയും ജമൈക്കയുമാണ് ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുക.

