ലോകകപ്പ് തുടങ്ങാനിരിക്കെ ബ്രസീലിയൻ താരം നെയ്മറിന് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായി. കാലിലെ പേശികൾക്ക് പരിക്കേറ്റ നെയ്മറിന് ഭേദമാകാൻ രണ്ടോ മൂന്നോ ആഴ്ചത്തെ ചികിത്സ വേണ്ടിവരുമെന്ന് ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ അറിയിച്ചു.
ഈ പരിക്കുകാരണം പാനമ, ഈജിപ്ത് എന്നിവർക്കെതിരായ ബ്രസീലിന്റെ സൗഹൃദ മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും. ജൂൺ 13-ന് മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിലും നെയ്മർ കളിക്കുന്ന കാര്യം സംശയത്തിലാണ്.
എം.ആർ.ഐ സ്കാനിംഗിൽ പേശികൾക്ക് രണ്ടാം ഘട്ടത്തിലുള്ള പരിക്ക് (grade two muscle injury) കണ്ടെത്തിയിട്ടുണ്ട്. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ താരം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ടീം അധികൃതർ വ്യക്തമാക്കി.

