ഇന്ത്യൻ ഫുട്ബോളിന്റെ തകർച്ച കാലങ്ങളായി തുടരുന്ന ചർച്ചാവിഷയമാണ്. ഓരോ വർഷവും ആരാധകർക്ക് നിരാശ മാത്രമാണ് ലഭിക്കുന്നത്, പ്രശ്നങ്ങൾ പഴയതുപോലെ തന്നെ തുടരുന്നു. ലീഗിന്റെ ഘടനയിലെ അനിശ്ചിതത്വം, ഭരണപരമായ ചോദ്യങ്ങൾ, ദേശീയ ടീമിന്റെ പ്രകടനം എന്നിവയെല്ലാം ഫുട്ബോളിനെ പ്രതിസന്ധിയിലാക്കുന്നു. താൽക്കാലിക പരിഹാരങ്ങളല്ല, മറിച്ച് അടിസ്ഥാനപരമായ ഒരു മാറ്റമാണ് ഫുട്ബോൾ മേഖലയിൽ വേണ്ടതെന്ന് മുൻ ഇന്ത്യൻ താരം റോബിൻ സിങ് പറയുന്നു.
സോണി സ്പോർട്സ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുന്നോടിയായുള്ള മാധ്യമ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫുട്ബോൾ ഭരണം, ഉത്തരവാദിത്തം, പ്രവർത്തനരീതി എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് സിങ് പറഞ്ഞു.
Also Read: Luka Modric’s last dance: Croatia captain eyes one final FIFA World Cup chapter at the age of 40
“ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകാൻ ഉപരിപ്ലവമായ പരിഹാരങ്ങളല്ല വേണ്ടത്, ഘടനാപരമായ മാറ്റമാണ് ആവശ്യം,” അദ്ദേഹം വ്യക്തമാക്കി.
‘ഇങ്ങനെയല്ല കളിക്കാരെ വളർത്തേണ്ടത്’
2025-26 സീസണിലെ ഐഎസ്എൽ സമയദൈർഘ്യം കുറച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, കളിക്കാരുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ ഈ സംവിധാനത്തിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ബ്രോഡ്കാസ്റ്റ് മൂല്യം ഉയർത്താൻ ഇതല്ല വഴി’
കായിക വികസനത്തിനപ്പുറം ഇത് വാണിജ്യപരമായ വശത്തെയും ബാധിക്കുന്നുണ്ടെന്ന് മുൻ ഈസ്റ്റ് ബംഗാൾ താരം പറഞ്ഞു. “ഒരു ബിസിനസ്സ് കാഴ്ചപ്പാടിൽ നോക്കിയാൽ പോലും ഇതല്ല ബ്രോഡ്കാസ്റ്റ് മൂല്യം ഉയർത്താനുള്ള വഴി. 13 മത്സരങ്ങൾ മാത്രമുള്ള ഒരു ലീഗ്, ഫിക്സ്ചറുകളിലെ അവ്യക്തത; ഇതൊന്നും ഫുട്ബോൾ കളിക്കുന്ന രീതിയല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുഴുവൻ സംവിധാനത്തിന്റെയും ഭരണരീതി ശരിയാക്കുകയാണ് വേണ്ടത്’
2026-ലെ ഫിഫ ലോകകപ്പിൽ കുറാസോ, കേപ് വേർഡ്, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ത്യയേക്കാൾ ജനസംഖ്യ കുറവും സാമ്പത്തികമായി പിന്നിലുമുള്ള രാജ്യങ്ങളാണ് ഇവ. അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോ ഫണ്ടിംഗ് കണ്ടെത്തുന്നതോ അസാധ്യമായ കാര്യമല്ല. എന്നാൽ പ്രശ്നം ടോപ്-ടയർ ലീഗിൽ മാത്രമല്ല, അടിത്തട്ടിലുള്ള വികസനത്തിലും സുതാര്യതയില്ലായ്മയും ഘടനാപരമായ പിഴവുകളും ഉണ്ട്.
“ഈ സംവിധാനത്തെ നയിക്കുന്നവർ തിരിച്ചറിയേണ്ടത് എന്താണെന്നാൽ, ഏത് സാഹചര്യത്തിലും ഫുട്ബോളാണ് വിജയിക്കേണ്ടത് എന്നതാണ്. ഭരണതലത്തിലുള്ളവരുടെ തെറ്റായ മുൻഗണനകളാണ് പ്രശ്നം,” സിങ് പറഞ്ഞു.
തെറ്റായ ലക്ഷ്യങ്ങളും താൽക്കാലിക തീരുമാനങ്ങളും
തെറ്റായ ലക്ഷ്യത്തോടെയുള്ള താൽക്കാലിക തീരുമാനങ്ങളാണ് ഫുട്ബോളിന്റെ സ്ഥിരം പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഭരണാധികാരികളുടെ ഉദ്ദേശ്യം ശരിയല്ലെങ്കിൽ ഫുട്ബോൾ ഒരിക്കലും വിജയിക്കില്ല. ആസൂത്രണമില്ലായ്മയും ലോകകപ്പ് സ്വപ്നങ്ങളിലെ അവ്യക്തതയും ഒക്കെ ഉണ്ടാകുന്നത് അങ്ങനെയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇതൊരു ഓണററി പോസ്റ്റല്ല’
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിലെ ഉത്തരവാദിത്തമില്ലായ്മയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“ഫുട്ബോൾ ഫെഡറേഷൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. ഇതൊരു ഓണററി പോസ്റ്റല്ല, മറിച്ച് വ്യക്തമായ ഉത്തരവാദിത്തമുള്ള ജോലിയാണ്.”
‘സുതാര്യത’
ഭരണകൂടവും ഫുട്ബോൾ പ്രവർത്തനങ്ങളും തമ്മിൽ വ്യക്തമായ അകലം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സുതാര്യതയുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ആരൊക്കെയാണ് തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും സുതാര്യത വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദൂരെയുള്ള ഒരു ലക്ഷ്യമാണ്. ആദ്യം ഏഷ്യൻ തലത്തിൽ കരുത്തരാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ ഫുട്ബോളിനെ സ്നേഹിക്കുന്ന ആളാണ് ഞാൻ. ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് മുൻപ് ഏഷ്യയിൽ ഒരു ശക്തിയായി മാറണം. അതാണ് ചെറിയ ലക്ഷ്യമായി കാണേണ്ടത്.”
‘നമുക്ക് സത്യസന്ധത വേണം’
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച അടുത്തുകണ്ട താരം എന്ന നിലയിൽ, കാര്യങ്ങൾ മാറുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുന്നു.
“ഈ നിമിഷം നമുക്ക് വേണ്ടത് സത്യസന്ധതയാണ്, അതാണ് അടിസ്ഥാനപരമായ ആവശ്യം,” അദ്ദേഹം പറഞ്ഞു.

