2026-ലെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലുണ്ടായ വിവാദങ്ങളെത്തുടർന്ന്, വരാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഫുട്ബോൾ നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി. പ്രതിഷേധ സൂചകമായി കളിക്കളത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന കളിക്കാർക്ക് കർശന ശിക്ഷ നൽകാനും, വാക്കുതർക്കങ്ങൾക്കിടെ വായ പൊത്തി സംസാരിക്കുന്നത് തടയാനും പുതിയ നിയമങ്ങളിൽ വ്യവസ്ഥയുണ്ട്.
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന കളിക്കാർക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകും. കളിക്കാരെ പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുന്ന ടീം അധികൃതർക്കും ഈ നിയമം ബാധകമാണ്. ഒരു മത്സരം ഉപേക്ഷിക്കാൻ കാരണമാകുന്ന ടീമുകൾക്ക് ആ മത്സരത്തിൽ തോൽവി സമ്മതിക്കേണ്ടി വരും.
ഇതും വായിക്കൂ: ‘ഇതൊരു ഓണററി പദവിയല്ല’: എഐഎഫ്എഫിന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്ത് റോബിൻ സിംഗ്, ഇന്ത്യൻ ഫുട്ബോളിൽ ‘സത്യസന്ധത’ വേണമെന്ന് ആവശ്യം
ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കുമായി റഫറി കൈ ഉയർത്തി അഞ്ച് സെക്കൻഡ് കൗണ്ട്ഡൗൺ ആരംഭിക്കും. ഈ സമയത്തിനുള്ളിൽ പന്ത് കളിയിലേക്ക് എത്തിച്ചില്ലെങ്കിൽ എതിർ ടീമിന് ത്രോ-ഇൻ ലഭിക്കും. ഗോൾ കിക്ക് എടുത്തില്ലെങ്കിൽ, എതിർ ടീമിന് കോർണർ കിക്ക് അനുവദിക്കും.
സബ്സ്റ്റിറ്റ്യൂഷൻ സമയത്ത്, ബോർഡ് കാണിച്ചാൽ 10 സെക്കൻഡിനുള്ളിൽ കളിക്കാരൻ ഗ്രൗണ്ട് വിടണം. ഗ്രൗണ്ടിന്റെ ഏറ്റവും അടുത്തുള്ള അതിർത്തിയിലൂടെ വേണം ഇവർ പുറത്തുപോകാൻ. കളിക്കാരൻ 10 സെക്കൻഡിനുള്ളിൽ പുറത്തുപോയില്ലെങ്കിൽ, ഒരു മിനിറ്റിന് ശേഷമുള്ള ആദ്യ സ്റ്റോപ്പേജിൽ റഫറിയുടെ അനുമതി ലഭിച്ചാൽ മാത്രമേ പകരക്കാരന് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകൂ.
തെറ്റായ മഞ്ഞക്കാർഡ് നൽകിയാലോ, ആളെ മാറിപ്പോയാലോ ഇനി മുതൽ വിഎആർ (VAR) ഇടപെടും. തെറ്റായി അനുവദിച്ച കോർണർ കിക്കുകൾക്കും ഫൗളുകൾക്കും വിഎആർ ഉപയോഗിക്കും.
ഓരോ പകുതിയിലും മൂന്ന് മിനിറ്റ് വീതം ഹൈഡ്രേഷൻ ബ്രേക്ക് ഉണ്ടാകും. ഇത് ഓരോ പകുതിയുടെയും പകുതിയോടെയായിരിക്കും നടക്കുക. കൂടാതെ, ഗോൾകീപ്പർക്ക് ഗ്രൗണ്ടിൽ ചികിത്സ നൽകുന്ന സമയത്ത്, കോച്ചുമാരുമായി ചർച്ച ചെയ്യുന്നതിനായി ഇരു ടീമുകളിലെയും കളിക്കാർക്ക് ഗ്രൗണ്ട് വിട്ടുപോകാൻ അനുവാദമില്ല.

