2026 ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇംഗ്ലണ്ട് 1-0 എന്ന ചെറിയ വിജയത്തിന് പിന്നാലെ പരിശീലകൻ തോമസ് ടുക്കലിന്റെ രൂക്ഷ വിമർശനം. കളിക്കാർ മത്സരത്തിൽ അമിതമായി ‘ഫ്രീസ്റ്റൈൽ’ ഫുട്ബോൾ ശൈലി പിന്തുടർന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാരി കെയ്ൻ നേടിയ ഹെഡർ ഗോളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ടീമിന്റെ പ്രകടനത്തെക്കുറിച്ച് ടുക്കലിന്റെ പ്രതികരണം ഇങ്ങനെ: “ഞാൻ ഇതിൽ സംതൃപ്തനാണ്, പക്ഷേ വലിയ സന്തോഷമൊന്നുമില്ല. ആദ്യ പകുതിയേക്കാൾ ഭേദം രണ്ടാം പകുതിയാണ്. രണ്ടാം പകുതിയിൽ കൂടുതൽ ആവേശവും ആക്രമണോത്സുകതയും ടീം പുറത്തെടുത്തു. ബോക്സിനുള്ളിലേക്ക് കൂടുതൽ മുന്നേറ്റങ്ങൾ നടത്താനും അവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു.”
ഇതും വായിക്കൂ: ബ്രസീലിന്റെ അടുത്ത തലമുറ നേതാവോ? 2026 ലോകകപ്പിൽ വിനീഷ്യസ് ജൂനിയറിന്റെ ലക്ഷ്യം
‘പലപ്പോഴും ക്രോസുകളും ദൂരദൂരെയുള്ള ഷോട്ടുകളുമാണ് ഞങ്ങൾ പരീക്ഷിച്ചത്’
തങ്ങൾ സാധാരണയായി പിന്തുടരുന്ന ശൈലിയല്ല മത്സരത്തിൽ കണ്ടതെന്ന് ടുക്കൽ പറഞ്ഞു. അനാവശ്യമായി ക്രോസുകളും ലോങ് റേഞ്ച് ഷോട്ടുകളും കളിക്കാർ പരീക്ഷിച്ചു.
“അതായിരുന്നു മത്സരത്തിന്റെ അവസ്ഥ. ഞങ്ങളുടെ സ്വാഭാവിക ശൈലിയല്ല അത്. കഴിഞ്ഞ നാല് ദിവസത്തെ പരിശീലനത്തിൽ ഇല്ലാത്ത കാര്യങ്ങളാണ് കളിക്കാർ പുറത്തെടുത്തത്. ഒരുതരം ആശയക്കുഴപ്പം അവിടെയുണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യ പകുതിയിൽ പ്രകടനം മോശമായത്,” അദ്ദേഹം വ്യക്തമാക്കി.
“നവംബറിന് ശേഷമാണ് കളിക്കാർ ഒന്നിച്ച് കളിക്കുന്നത്. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം ഒന്നിക്കുന്നത്. നാല് ദിവസത്തെ പരിശീലനം മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. എല്ലാവർക്കും 45 മിനിറ്റ് അവസരം നൽകാൻ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. മൈതാനത്തിന്റെ അവസ്ഥയും കളിയെ ബാധിച്ചു.”
ഈ മത്സരത്തിലൂടെ 17 വയസ്സും 281 ദിവസവും പ്രായമുള്ള റിയോ എൻഗുമോഹ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
ബുധനാഴ്ച ഓർലാൻഡോയിൽ വെച്ച് ക്രോയേഷ്യയുമായിട്ടാണ് ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരം. തുടർന്ന് കാൻസാസ് സിറ്റിയിലെ പരിശീലന ക്യാമ്പിലേക്ക് ടീം മടങ്ങും. ജൂൺ 17-ന് ഡാളസിൽ വെച്ച് ക്രോയേഷ്യക്കെതിരെയാണ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

